കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന; ആറ് കടകള്‍ക്കെതിരെ നടപടി


കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഭക്ഷ്യസുരക്ഷാവകുപ്പും കോര്‍പ്പറേഷന്‍ ാരോഗ്യവിഭാഗവും നടത്തിയ പരിശോധനയില്‍ ആറ് കടകള്‍ക്കെതിരെ നടപടി. ഭക്ഷണ സാധനങ്ങള്‍ തുറന്നുവെച്ച് വില്‍പ്പന നടത്തുന്നതിനെതിരെ നേരത്തെ നോട്ടീസ് നല്‍കിയ സ്ഥാപനങ്ങളിലായിരുന്നു വീണ്ടും പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

ബീച്ചിലെ 16 തട്ടുകടകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ ആറുകടകള്‍ തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടി നോട്ടീസ് നല്‍കി.

പഴവര്‍ഗങ്ങള്‍ മുറിച്ചിട്ടശേഷം തുറന്നുവെച്ച് വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നേരത്തെ തന്നെ കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ചില കടകള്‍ ഈ മുന്നറിയിപ്പ് അവഗണിച്ച വീണ്ടും പഴയ രീതിയില്‍ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് കടകള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. തുറന്നുവെച്ച് വില്‍പ്പന നടത്തിയ പഴവര്‍ഗങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.