കൂത്താളിയില്‍ വയോധികന്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ പൊലീസ് കസ്റ്റഡിയില്‍


പേരാമ്പ്ര: കൂത്താളിയില്‍ വയോധികന്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍. രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരന്‍ ആണ് മരിച്ചത്. അറുപത്തിയൊന്‍പത് വയസായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ശ്രീധരന്റെ മകന്‍ ശ്രീലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ശ്രീധരനും മകനും സ്ഥിരം മദ്യപാനികളാണ്. തമ്മില്‍ എപ്പോഴും വഴക്ക് നടക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ശ്രീധരന്റെ ഭാര്യ വിമല പേരാമ്പ്രയില്‍ ഉള്ള ബന്ധുവീട്ടില്‍ ആയിരുന്നു. രണ്ട് മണിയോടുകൂടി മകന്‍ ശ്രീലേഷ് വിമലയെ ഫോണ്‍ വിളിച്ച്, ‘നിന്റെ ഭര്‍ത്താവ് സുഖമില്ലാതെ വീട്ടില്‍ കിടക്കുന്നുണ്ട് എന്നും എനിക്ക് നോക്കാന്‍ പറ്റില്ല’ എന്നും പറഞ്ഞു. ഉടന്‍ തന്നെ വിമല ശ്രീധരന്റെ അനിയന്റെ ഭാര്യയായ കാര്‍ത്ത്യാനിയെ വിളിച്ച് വിവരം പറയുകയും ഇതനുസരിച്ച് കാര്‍ത്ത്യായനി വീട്ടിലെത്തിയപ്പോഴാണ് ശ്രീധരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നാട്ടുകാരോട് വിവരം പറഞ്ഞു. കിടപ്പുമുറിയിലെ കട്ടിലിലായിരുന്നു മൃതദേഹം. തലയുടെ പുറക് വശത്ത് മുറിവേറ്റ പാടും കട്ടിലില്‍ ചോരയും ഉണ്ട്. മൂന്ന് വര്‍ഷം മുമ്പ് ശ്രീലേഷ് ശ്രീധരനെ മോട്ടോര്‍സൈക്കിള്‍ ഇടിപ്പിച്ച് പരുക്കേല്‍പ്പിച്ചിരുന്നതായും കാലൊടിഞ്ഞ് ശ്രീധരന്‍ ദീര്‍ഘകാലം ചികിത്സയിലുമായിരുന്നതായും നാട്ടുകാര്‍ പറയുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ്, പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീര്‍, കെ. ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്, വിരളടയാള വിദഗ്ദര്‍, ഡോഗ് സ്‌കോഡ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റും.

ശ്രീജിലയാണ് ശ്രീധരന്റെ മകള്‍. മരുമകന്‍ ബിജു (കൊയിലാണ്ടി). സഹോദരങ്ങള്‍ രാധ (മുതുവണ്ണാച്ച), ബിന്ദു (കായക്കൊടി), രവീന്ദ്രന്‍ (കൂത്താളി).

Summary: In Koothali, an elderly man was found dead in his bedroom; The son is in police custody