യാത്ര വൈകിയാൽ ടിക്കറ്റ് തുക തിരികെ നൽകും, വീഴ്ചയെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും പിഴ; പുത്തൻ നയവുമായി കെഎസ്ആർടിസി


തിരുവനന്തപുരം: നഷ്ടത്തിലായ കെഎസ്ആർടിസിയെ വീണ്ടെടുക്കാൻ പുത്തൻ നയം. ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്ക് മുൻ​ഗണന നൽകി കൊണ്ടുള്ള മാറ്റങ്ങളാണ് നടപ്പിലാക്കാൻ പോകുന്നത്. റീഫണ്ട് പോളിസികൾ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തി കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരി​ഗണിച്ചാണ് പുതിയ പരിഷ്കാരം.   

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകിയതുകാരണം യാത്ര മുടങ്ങിയാല്‍ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍ താമസിക്കുകയോ, മുടങ്ങുകയോ ചെയ്താല്‍ യാത്രക്കാര്‍ക്കു തുക തിരികെ ആവശ്യപ്പെടാം. 24 മണിക്കൂറിനുള്ളില്‍ തുക തിരികെ നല്‍കും.റിസര്‍വേഷന്‍ സംവിധാനത്തിലെ തകരാര്‍ കാരണം യാത്രക്കാരന്റെ വിശദാംശങ്ങള്‍ അന്തിമ ചാര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെങ്കിലും ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കും. റൂട്ട് മാറി ഓടിയതുകാരണം ബുക്കിങ് സ്റ്റോപ്പില്‍നിന്നു യാത്രക്കാരെ കയറ്റാന്‍ കഴിഞ്ഞില്ലെങ്കിലും തുക തിരികെ നല്‍കും.   

സാങ്കേതികതകരാർ, വാഹനാപകടം എന്നിവകാരണം യാത്ര പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ തുക രണ്ടു ദിവസത്തിനുള്ളിൽ തിരികെ നൽകും. യാത്രക്കാർക്ക് തുക തിരികെ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഉദ്യോ​ഗസ്ഥരിൽ നിന്നും പിഴ ഈടാക്കുന്നതാണ്.   

എ.സി. സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്കു പകരം താഴ്ന്നവിഭാഗത്തിലെ ബസുകളാണ് യാത്രയ്ക്ക് ഉപയോഗിച്ചതെങ്കില്‍ അതിന്റെ ടിക്കറ്റ് നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. ശേഷിക്കുന്ന തുക തിരികെനല്‍കും. യാത്രാവേളയില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഹാജരാക്കാന്‍ കഴിയാതെവന്നാല്‍ ബസില്‍നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. ഇത്തരം കേസുകളില്‍ അടിസ്ഥാനനിരക്കിന്റെ 50 ശതമാനംവരെ തിരികെ ലഭിക്കും. യാത്രചെയ്തില്ലെങ്കില്‍ റീഫണ്ടിന് അര്‍ഹതയുണ്ടാകില്ല.   

റിസര്‍വേഷന്‍ സംവിധാനത്തിലെ പിഴവുകള്‍ക്കു സേവനദാതാക്കളില്‍നിന്നു പിഴ ഈടാക്കുകയും ആ തുക ഉപഭോക്താവിനു നല്‍കുകയും ചെയ്യും. ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം ഏറെക്കാലമായി പുറംകരാര്‍ നല്‍കിയിരിക്കുകയാണ്. ഈ ഏജന്‍സികളുടെ പിഴവിനു പിഴ ചുമത്തും.