വയോധികനെ ഹോട്ടല്‍മുറിയില്‍ കൂട്ടിക്കൊണ്ടുപോയി നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി; കോഴിക്കോട് സ്വദേശികളായ ദമ്പതികളുള്‍പ്പെട്ട ഹണിട്രാപ് സംഘം പിടിയില്‍


കോഴിക്കോട്: വയോധികനെ ഹണിട്രാപ്പിന് ഇരയാക്കി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കോഴിക്കോട് സ്വദേശികളായ ദമ്പതികളുള്‍പ്പെട്ട സംഘം പിടിയില്‍. രണ്ട് യുവതികള്‍ ഉള്‍പ്പെടെ ഏഴംഗ സംഘം കാസര്‍ഗോഡുവെച്ചാണ് ഇവര്‍ പിടിയിലായത്.

മാങ്ങാട് സ്വദേശിയും സന്നദ്ധ പ്രവര്‍ത്തകനുമായ അറുപതുകാരനാണ് ഹണിട്രാപ്പിന് ഇരയായത്. ഫോണ്‍ വഴി വയോധികനെ പരിചയപ്പെട്ട യുവതികളിലൊരാള്‍ താന്‍ വിദ്യാര്‍ത്ഥിയാണെന്നും ലാപ്ടോപ് വേണമെന്നും ആവശ്യപ്പെട്ട് വയോധികനെ സമീപിക്കുകയായിരുന്നു. ലാപ്ടോപ് നല്‍കുന്നതിന് മംഗലാപുരത്ത് എത്തിയ വയോധികനെ ഹോട്ടല്‍മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി ചിത്രങ്ങള്‍ എടുക്കുകയായിരുന്നു.

തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഇയാളെ ഭീഷണിപ്പെടുത്തി. ഗൂഗ്ള്‍പേ വഴി 10,000 ഉടന്‍ സംഘം കരസ്ഥമാക്കി. 4.90 ലക്ഷം രൂപ പിന്നീട് കൈമാറി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ വയോധികന്‍ മേല്‍പ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസിന്റെ നിര്‍ദേശപ്രകാരം സംഘത്തോട് മേല്‍പ്പറമ്പില്‍ എത്താന്‍ വയോധികന്‍ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു.