”കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പ്രതികളില്‍ നിന്ന് പണം വാങ്ങി” രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസില്‍ സുജിത് ദാസിനെതിരെ ആരോപണം


കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനെതിരേ ആരോപണം. കേസില്‍ സുജിത് ദാസ് പ്രതികളില്‍നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. കേസിലെ പ്രതികളായ രണ്ടുപേരാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

പണം നല്‍കാത്തവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തിയെന്നും മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍പേരില്‍നിന്ന് പണം കൈക്കലാക്കാന്‍ വേണ്ടിയാണ് ഇതുവരെ കുറ്റപത്രം നല്‍കാത്തതെന്നാണ് ഇവരുടെ ആരോപണം.

ഡാന്‍സാഫ് അംഗമായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്റെ ബന്ധുക്കളോട് പണം ആവശ്യപ്പെട്ടത്. പണം നല്‍കിയാല്‍ കേസില്‍നിന്ന് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം. സാധാരണ കുടുംബമായതിനാല്‍ പണം കൊടുക്കാനായില്ല. കരിപ്പൂരിന് സമീപമാണ് കുറ്റകുത്യം നടന്നത്. എന്നാല്‍ തെളിവെടുപ്പിനായി തന്നെ സ്വന്തം നാട്ടിലേക്കാണ് കൊണ്ടുപോയത്. നാട്ടുകാരുടെ മുമ്പില്‍ അപമാനിക്കാനാണ് ഇത് ചെയ്യുന്നതെന്ന് ഡാന്‍സാഫ് അംഗങ്ങള്‍ പറഞ്ഞെന്നും പ്രതികളിലൊരാള്‍ പറയുന്നു.

2021-ലാണ് രാമനാട്ടുകരയില്‍ സ്വര്‍ണം പൊട്ടിക്കലിനിടെ വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസില്‍ അറുപതോളം പേര്‍ പ്രതികളായി. എന്നാല്‍, സംഭവസമയത്ത് നാട്ടില്‍പോലും ഇല്ലാത്തവരെ സുജിത് ദാസ് കേസില്‍ പ്രതിചേര്‍ത്തെന്നാണ് പ്രതിപ്പട്ടികയിലുള്ള ചിലര്‍ ആരോപിക്കുന്നത്.

Summary: Gold smuggling allegations against sujith das ips