കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി വടകര വില്യാപ്പള്ളി സ്വദേശി പിടിയില്‍


വടകര: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിനിടെ യുവാവ് പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച വടകരവില്യാപ്പള്ളി കുനിയേരി പൊന്‍മേരിപറമ്പില്‍ വി.പി. ഷംസുദ്ധീനെ (40) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 52 ലക്ഷം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.

അബുദാബിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് ഷംസുദ്ദീന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനകള്‍ക്ക് ശേഷം പുറത്തിറങ്ങിയ ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോകുന്നതിനിടെയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് ലഗേജ് ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രാഥമിക ചോദ്യം ചെയ്യലില്‍ സ്വര്‍ണമില്ലെന്നാണ് ഷംസുദ്ദീന്‍ പറഞ്ഞത്. എന്നാല്‍ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്സ്റേ പരിശോധനയിലാണ് നാല് ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മിശ്രിതം കണ്ടെത്തിയത്.