‘ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം’; കോഴിക്കോട് എന്‍ഐടി പ്രൊഫസറുടെ കമന്റ് വിവാദത്തില്‍


കോഴിക്കോട്‌: മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ‘ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം’ എന്ന് കമന്റ് ചെയ്ത് കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍.  കമന്റ് വിവാദമായതോടെ പ്രൊഫസര്‍ കമന്റ് ഡിലീറ്റ് ചെയ്തു.

കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസറായ ഷൈജ ആണ്ടവന്റെ കമന്റാണ് വിവാദമായിരിക്കുന്നത്. ”ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥൂറാം വിനായക് ഗോഡ്‌സെ. ഭാരത്തിലെ ഒരുപാട് പേരുടെ ഹീറോ” എന്ന കുറിപ്പോടെ അഡ്വ.കൃഷ്ണ രാജ് എന്നയാള്‍ പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്ത്.

എന്നാല്‍ കമന്റ് വിവാദമാകുമെന്ന് കരുതിയില്ലെന്നും ഇത്തരത്തില്‍ വിവാദമായതില്‍ വിഷമുണ്ടെന്നും ഷൈജ ആണ്ടവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാമക്ഷേത്ര പ്രതിഷ്ഠയുടെ തലേ ദിവസം ജനുവരി 21ന് എന്‍ഐടിയില്‍ സയന്‍സ് ആന്റ് സ്പിരിച്വാലിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവി നിറമുള്ള ഇന്ത്യയുടെ ഭൂപടവും അതില്‍ അമ്പും വില്ലും പ്രദര്‍ശിപ്പിച്ചിരുന്നു. ഒപ്പം വിദ്യാര്‍ത്ഥികള്‍ ജയ് ശ്രീറാം മുഴക്കുകയും ചെയ്തിരുന്നു.

പിന്നാലെ പ്രതിഷേധവുമായി കോളേജിലെ ബിടെക്ക് വിദ്യാര്‍ത്ഥിയായ വൈശാഖ് പ്രേംകുമാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പോസ്റ്റര്‍ ഉയര്‍ത്തിയായിരുന്നു വൈശാഖിന്റെ പ്രതിഷേധം. എന്നാല്‍ സംഭവത്തില്‍ വൈശാഖിനെതിരെ മാത്രം കോളേജ് നടപടി സ്വീകരിക്കുകയായിരുന്നു. പിന്നാലെ കോളേജിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മറ്റു വിദ്യാര്‍ത്ഥികള്‍ കോളേജിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.