ഗ്യാസ് ടാങ്കർ ലോറി പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്; കേരളത്തിൽ വിതരണം തടസപ്പെടാൻ സാധ്യത
ചെന്നൈ: വിവിധ ആവശ്യങ്ങളുന്നയിച്ച് ദക്ഷിണമേഖലാ ഗ്യാസ് ടാങ്കർ ലോറി ഓണേഴ്സ് അസോസിയേഷൻ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. പണിമുടക്കിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ആറുമുതൽ 6000ത്തിലധികം ലോറികളാണ് ഓട്ടം നിർത്തിവെച്ചത്. എണ്ണക്കമ്പനികൾ പുതിയ കരാർ വ്യവസ്ഥകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ സമരം നടത്തുന്നത്.
നാമക്കൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടാങ്കർ ലോറി അസോസിയേഷന് കീഴിൽ ഏകദേശം 4,000ത്തോളം ടാങ്കർ ലോറികളാണ് കമ്പനികളിലേക്കും തിരിച്ചും പാചകവാതക വിതരണം നടത്തുന്നത്. 2025-30 കാലയളലിലേക്കുള്ള പുതിയ കരാറിലെ വ്യവസ്ഥകളെ തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ തർക്കത്തിലായത്. ഇരുവിഭാഗങ്ങളും തമ്മിൽ നിലവിലുള്ള കരാർ ഈവർഷം ഓഗസ്റ്റിൽ അവസാനിക്കും. തുടർന്ന് 2025 മുതൽ 2030 വരെ പുതിയകരാറിടും. എന്നാൽ, പുതിയകരാറിലുള്ള പലവ്യവസ്ഥകളും ലോറിയുടമകൾ അംഗീകരിക്കുന്നില്ല.
2 ആക്സിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും 3 ആക്സിൽ ട്രക്കുകൾക്ക് മുൻഗണന നൽകുമെന്നും ലോറികളിൽ ഡ്രൈവറെയും ക്ലീനറെയും അധികമായി നിയമിച്ചില്ലെങ്കിൽ 25,000 രൂപ പിഴ ഈടാക്കുമെന്നതടക്കം പുതിയ കരാറിലുണ്ട്. ഇവ പിൻവലിക്കണമെന്നാണ് ലോറിയുടമകളുടെ ആവശ്യം.
സമരം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള പാചക വാതക വിതരണം തടസപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ സമരം വാണിജ്യ- ഗാർഹിക സിലിണ്ടറുകളുടെ വിതരണത്തെ ബാധിക്കില്ലെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.
ചെന്നൈ, കൊച്ചി, പാലക്കാട്, വിശാഖപട്ടണം, മംഗളൂരു, സരളപ്പള്ളി, തൂത്തുക്കുടി ഉൾപ്പെടെ പത്തുസ്ഥലങ്ങളിലെ പാചകവാതക വെയർഹൗസുകളിൽനിന്ന് ഗ്യാസ് കൊണ്ടുപോകുന്നത് പൂർണമായും നിന്നതോടെ വരുംദിവസങ്ങളിൽ പാചകവാതകവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ലോറിയുടമകളുടെ സംഘടന മുന്നറിയിപ്പുനൽകിയിട്ടുണ്ട്. പുതിയ കരാർനിയന്ത്രണങ്ങളിൽ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെ പണിമുടക്ക് തുടരുമെന്നും സംഘടനാപ്രതിനിധികൾ അറിയിച്ചു.