കാസര്‍ഗോഡേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ വാതക ചോര്‍ച്ച; യാത്രക്കാര്‍ക്ക് ശ്വാസതടസ്സവും കണ്ണ് നീറ്റലും, കോച്ചിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു


കൊച്ചി: തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസില്‍ വാതക ചോര്‍ച്ച. സി5 കോച്ചിലാണ് എ.സിയില്‍ നിന്ന് വാതകം വാര്‍ന്നത്. രാവിലെ എട്ടരയോടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടതിന് പിന്നാലെ കളമശേരിക്കും ആലുവയ്ക്കും ഇടയിലാണ് വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്.

ഉടന്‍തന്നെ ട്രെയിന്‍ നിര്‍ത്തി കോച്ചിലെ വാതിലുകള്‍ തുറന്നിട്ടു. കോച്ചില്‍ വെളുത്ത നിറമുള്ള പുകയാണ് പടര്‍ന്നതെന്ന് യാത്രക്കാര്‍ പറയുന്നു. തുടര്‍ന്ന് ട്രെയിന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. കോച്ചിലെ യാത്രക്കാരെ തൊട്ടടുത്തുള്ള കമ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി.

ഈ സമയം ട്രെയിനില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. കോച്ചിലുണ്ടായിരുന്ന ഏതാനും പേര്‍ക്ക് ശ്വാസതടസ്സവും കണ്ണ് നീറ്റലും അനുഭവപ്പെട്ടുവെന്നും യാത്രക്കാര്‍ പറയുന്നു. തൊട്ടുമുന്‍പില്‍ ഇരിക്കുന്നവരെ പോലും കാണാന്‍ കഴിയാത്ത വിധത്തില്‍ പുക പടര്‍ന്നിരുന്നു.

യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ടെക്നീഷ്യന്‍മാര്‍ എത്തി തകരാര്‍ പരിശോധിക്കുകയാണ്. 9.30 ഓടെ തകരാര്‍ പരിഹരിച്ച് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു.