തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിന് ഇനി നാല് ദിവസം; വിറ്റഴിക്കാൻ ബാക്കിയുള്ളത് ഏഴുലക്ഷത്തോളം ടിക്കറ്റുകൾ മാത്രം


തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിന് ഇനി നാല് ദിവസം മാത്രം. ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് നിലവിൽ വിൽക്കുന്നതിനായി നൽകിയിട്ടുള്ളത്. ഏഴുലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണ് ഇനി വിപണിയിലുള്ളതും. നാലു ദിവസം കൂടി മാത്രം അവശേഷിക്കെ ടിക്കറ്റ് മുഴുവൻ വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്.

തിരുവനന്തപുരം ജില്ലയിൽ ഇനി ആകെ ഒരു ലക്ഷത്തിൽ താഴെ ടിക്കറ്റുകൾ മാത്രമേ വിറ്റഴിക്കപ്പെടാനുള്ളു. കൊല്ലം ജില്ലയിൽ അവശേഷിക്കുന്നത് 23,000 ടിക്കറ്റുകളാണ്. പത്തനംതിട്ടയിൽ 12,000 ടിക്കറ്റുകളും കോട്ടയത്ത് 23,000 ടിക്കറ്റുകളും ആലപ്പുഴയിൽ 15,000 ടിക്കറ്റുകളുമാണ് അവശേഷിക്കുന്നത്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകൾ രണ്ട് ദിവസം കൊണ്ട് വിറ്റു തീരുമെന്ന നിലയിലേയ്ക്കാണ് വിൽപ്പന പുരോ​ഗമിക്കുന്നത്.

ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 11,76,990 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 8,24,140 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 7,68,160 ടിക്കറ്റ് വിറ്റഴിച്ച് തൃശൂരും ഒപ്പമുണ്ട്. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണം നടത്തുന്നുണ്ട്.

Summary: Onam bumber lottery