ഇനി ഒ.പിയില്‍ ക്യൂ നില്‍ക്കേണ്ടി വരില്ല, തിരക്കുള്ള വിഭാഗങ്ങളില്‍ മുന്‍കൂര്‍ ബുക്കിങ്ങിന് സൗകര്യവും, കൊയിലാണ്ടി താലൂക്ക് ആശുപത്രി അടിമുടി മാറുന്നു; ഇ-ഹെല്‍ത്ത് ആദ്യഘട്ടം സെപ്റ്റംബറോടെ


കൊയിലാണ്ടി: അതിരാവിലെ പ്രഭാത ഭക്ഷണം പോലും കഴിക്കാതെ വീട്ടില്‍ നിന്നിറങ്ങി ഒ.പി ശീട്ടിനും മറ്റും മണിക്കൂറുകളോളം ക്യൂ നിന്ന് ടിക്കറ്റെടുത്ത് ഡോക്ടറെ കാണിക്കുന്ന രീതി പഴങ്കഥയാവാന്‍ അധികകാലം വേണ്ടിവരില്ല. കൊയിലാണ്ടി താലൂക്ക് ആശുപത്രി മാറുകയാണ്. ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറാനുള്ള സാങ്കേതികമായ ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞതായി ഡി.എം.ഒയിലെ ജില്ലാ പ്രൊജക്ട് എഞ്ചിനിയര്‍ ശ്യാംജിത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടമായി താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് യുണീക്ക് ഹെല്‍ത്ത് ഐഡന്റിറ്റി കാര്‍ഡ് (യു.എച്ച്.ഐ.ഡി) നല്‍കും. ഇതിന് മുന്നോടിയായുള്ള വിവരശേഖരണങ്ങള്‍ നടത്താന്‍ നേരത്തെ തന്നെ ജെ.എച്ച്.ഐമാര്‍ക്ക് കരാര്‍ നല്‍കുകയും വിവരശേഖരണം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ സാങ്കേതിക സൗകര്യങ്ങളെല്ലാം ആശുപത്രിയില്‍ ഇതിനകം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഒ.പികളിലും ഘട്ടം ഘട്ടമായി ഇ-ഹെല്‍ത്ത് മുഖേനയുള്ള കണ്‍സള്‍ട്ടേഷന്‍ നടപ്പാക്കും. ഇതിനൊപ്പം ലാബിലും പദ്ധതിയും അവസാനഘട്ടത്തില്‍ ഫാര്‍മസിയിലും ഇ-ഹെല്‍ത്ത് നടപ്പാക്കും. ഇതുവഴി ആശുപത്രിയുടെ പ്രവര്‍ത്തനം കടലാസ് രഹിതമാവുമെന്നും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടി മുന്‍ എം.എല്‍.എ കെ.ദാസന്റെയും ഇപ്പോഴത്തെ എം.എല്‍.എ കാനത്തില്‍ ജമീലയുടെയും ആസ്തി വികസന ഫണ്ടില്‍ നിന്നും പണം ചെലവഴിച്ചാണ് യു.പി.എസ് വയറിങ്, നെറ്റ്വര്‍ക്ക് വയറിങ് എന്നിവ പൂര്‍ത്തിയായി. ഇ-ഹെല്‍ത്ത് പദ്ധതിക്കാവശ്യമായ ഹാര്‍ഡ് വയറുകളും സ്ഥാപിച്ചിട്ടുണ്ട് സൗകര്യങ്ങളൊരുക്കിയത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സെപ്റ്റംബര്‍ ആദ്യം ഇ-ഹെല്‍ത്ത് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പായാല്‍ കേരളത്തിലെ 462 ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് ഇ-ഹെല്‍ത്ത് മുഖേനെ സേവനം ലഭിക്കും. ehealth.kerala.gov.in എന്ന വെബ്സൈറ്റിലെ ഡാഷ് ബോര്‍ഡ് സംവിധാനം ഉപയോഗിച്ച് എത്രപേര്‍ ഇ-ഹെല്‍ത്ത് സംവിധാനം ഉപയോഗിച്ചുവെന്ന് ആര്‍ക്കും അറിയാന്‍ സാധിക്കും.

summary: facility of pre-booking in op sections, Koilandi Taluk Hospital is changing rapidly