വടകര  ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ


വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊയിലാണ്ടി പൊയിൽകാവ് സ്വദേശി നായർ സജിത്തെന്ന സജിത്താണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്തംബർ 18 ന് രാവിലെയാണ് അഞ്ജാതനായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴുത്തിൽ തുണി മുറിക്കിയതിനാൽ മരണത്തിൽ ദുരൂഹതയുണ്ടായിരുന്നെന്ന് പോലിസ് തുടക്കം മുതൽ സംശയം പ്രകടിപ്പിച്ചിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ബസ് സ്റ്റാൻഡുകളിൽ അന്തിയുറങ്ങുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സംഭവ ദിവസം കൊല്ലപ്പെട്ട വയോധികനും സജിത്തും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നെന്നും തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ പുതപ്പ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പോലിസ്  കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വടകര സിഐ എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പ്രകാശൻ, മനോജ് രാമത്ത്, എഎസ്ഐമാരായ വിനീഷ്, ഷാജി എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.