നടേരി കാവുംവട്ടത്ത് ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരുസംഘം ആക്രമിച്ചതായി പരാതി; രണ്ട് സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്


നടേരി: കാവുംവട്ടത്ത് രാത്രിയില്‍ കൂട്ടംകൂടിയുള്ള ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

മമ്മിളി മീത്തല്‍ സജിത്ത്, ഗീപേഷ്, അരുണ്‍ ഗോവിന്ദ് എന്നിവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

തങ്ങളുടെ വീടിന് സമീപത്ത് രാത്രിയില്‍ ലഹരി സംഘം സജീവമാണെന്നും ഇത് ചോദ്യം ചെയ്തതോ വാക്കേറ്റമുണ്ടാകുകയും യുവാക്കള്‍ തങ്ങളെ മര്‍ദ്ദിക്കുകയുമായിരുന്നെന്നാണ് മര്‍ദ്ദനത്തിന് ഇരയായവര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. കാവുംവട്ടം പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ ലഹരി വില്‍പ്പന നടത്തുന്ന സംഘമാണിതെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.