ചാലിയാര്‍ പുഴയില്‍ പതിനേഴുകാരിയുടെ മരണം; പീഡനത്തിനിരയാക്കിയെന്ന കേസില്‍ കരാട്ടെ മാസ്റ്റര്‍ അറസ്റ്റില്‍


കോഴിക്കോട്: ചാലിയാര്‍പ്പുഴയില്‍ 17 കാരിയുടെ മൃതദേഹം കണ്ടെത്തിയസംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ കരാട്ടെ പരിശീലിപ്പിച്ചിരുന്ന അധ്യാപകനായ സിദ്ധീഖ് അലിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് അറസ്റ്റ്.

പ്രതിയെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ച രാത്രിയാണ് കേസുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കരാട്ടെ അധ്യാപകന്‍ സിദ്ദീഖലി നേരത്തെയും മറ്റൊരു പോക്‌സോ കേസില്‍ റിമാന്‍ഡിലായിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റര്‍ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങികിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ വയക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും നാട്ടുകാരുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.