തങ്കമല ക്വാറിയിലെ കരിങ്കല്‍ ഖനനത്തിന് ലൈസന്‍സ് നല്‍കിയ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ക്വാറിക്കെതിരെ നിരാഹാര സമരത്തിനിരുന്നത് ജനങ്ങളെ പറ്റിക്കാനെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്



കീഴരിയൂര്‍:
തുറയൂര്‍ കീഴരിയൂര്‍ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തിതങ്കമലക്വാറിയിലെ കരിങ്കല്‍ ഖനനത്തിന് ലൈസന്‍സ് നല്‍കിയ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മലയും സി.പി.എമ്മും ക്വാറിക്കെതിരെയുള്ള റിലേ നിരാഹാര സമരത്തിന് ഇരുന്നത് ജനങ്ങളെ പറ്റിക്കാനാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് പറഞ്ഞു.

കീഴരിയൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തങ്കമല ക്വാറി വിശധീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്കമല ക്വാറിക്ക് പഞ്ചായത്ത് നല്‍കിയ ലൈസന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം പ്രഖ്യാപിച്ചതിനു ശേഷമാണ് ഗത്യന്തരമില്ലാതെ പഞ്ചായത്ത് പ്രസിഡന്റ് അടിയന്തര ഭരണ സമിതി യോഗം വിളിച്ച് ക്വാറി ലൈസന്‍സ് റദ്ദാക്കിയത്.

അതിതീവ്ര മഴ വന്നതോടെക്വാറിക്ക് താഴ്‌വാരത്ത് താമസിക്കുന്നവര്‍ ഭീതിയിലായിരുന്നു. കുന്നിന്‍ മുകളില്‍ പ്രവര്‍ത്തിക്കുന്നക്വാറിയില്‍ പാറ പൊട്ടിച്ച സ്ഥലത്ത്വലിയ ജലാശയം രൂപപ്പെട്ടത് നാടിന് തന്നെ അപകട ഭീഷണയായിട്ടുണ്ട്. ഖനനം കാരണം സമീപപ്രദേശങ്ങളിലെ വീടുകളിലെ കിണറുകള്‍ മലനമായി. രാത്രിയിലും നിയമങ്ങള്‍ കാറ്റില്‍ പറത്തി ഖനനം നടത്തുന്നു. ക്വാറി പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ യു.ഡി.എഫ് ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും മുനീര്‍ എരവത്ത് പറഞ്ഞു.

യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ ടി.യു.സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്
മിസ് ഹബ് കീഴരിയൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.കെ.എ.ലത്തീഫ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ടി.കെ.ഗോപാലന്‍, പഞ്ചായത്തംഗങ്ങളായ കെ.സി.രാജന്‍, സവിത നിരത്തിന്റെ മീത്തല്‍, യൂത്ത് ലീഗ് നിയേജക മണ്ഡലം സെക്രട്ടറി കെ.കെ.സത്താര്‍, കെ.എം.സുരേഷ് ബാബു, ചുക്കോത്ത് ബാലന്‍ നായര്‍, ഒ.കെ.കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.