മൂന്ന് വാക്‌സീനുകള്‍ക്ക് അനുമതി; ആറു വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ഉടന്‍


കോഴിക്കോട്: രാജ്യത്ത് ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്കായുള്ള കൊവിഡ് പ്രതിരോധ വാക്‌സീന്‍ കുത്തിവെപ്പ് ഉടന്‍ തുടങ്ങിയേക്കും. മൂന്ന് വാക്‌സീനുകള്‍ക്ക് കൂടി കുട്ടികളില്‍ കുത്തിവെക്കാന്‍ അനുമതി കിട്ടിയതോടെയാണ് ഇതിനായുള്ള നടപടികള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തുടങ്ങിയത്. പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ വിദഗ്ധപോദേശ സമിതി ശുപാര്‍ശ കൂടി ലഭിച്ചാല്‍ ഉടനടി വാക്‌സീന്‍ വിതരണം തുടങ്ങും.

ഡിസിജിഐ യോഗത്തിലാണ് വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പിനായി മൂന്ന് വാക്‌സീനുകള്‍ക്ക് കൂടി അനുമതി നല്‍കിയത്. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, ബയോളജിക്കല്‍ ഇ ലിമിറ്റഡിന്റെ കോര്‍ബെവാക്സ്, സൈക്കോവ് ഡി എന്നിവയ്ക്കാണ് ഡിസിജിഐ അനുമതി.

ആറ് വയസിനും പന്ത്രണ്ട് വയസിനും മധ്യേ പ്രായമുള്ള കുട്ടികളില്‍ കൊവാക്സിനും അഞ്ച് മുതല്‍ 12 വയസിനിടയിലുള്ള കുട്ടികളില്‍ കോര്‍ബെവാക്സും12 വയസിന് മുകളിലുള്ള കുട്ടികളില്‍ സൈകോവ് ഡിയുമാണ് ഉപയോഗിക്കാന്‍ അനുമതി.

ഡിഎന്‍എ അടിസ്ഥാന വാക്‌സീനായ സൈകോവ് ഡിയുടെ മൂന്ന് മില്ലി ഗ്രാം വരുന്ന രണ്ട് ഡോസ് വാക്‌സിസാകും നല്‍കുക. ഈ വാക്‌സീന്റെ മൂന്ന് ഡോസുകളാണ് മുതിര്‍ന്നവര്‍ക്ക് നല്‍കുന്നത്. ജനുവരിയില്‍ 15-18 വയസ്സുകാരില്‍ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്. കഴിഞ്ഞമാസം 12 വയസ്സിനു മുകളിലുള്ളവരെ കൂടി കുത്തിവെപ്പിന്റെ ഭാഗമാക്കി. നിലവില്‍ 12 മുതല്‍ 18 വയസു വരെ പ്രായമുള്ളവര്‍ക്ക് കൊവാക്‌സീനും 12 മുതല്‍ 14 വരെ പ്രായമുള്ളവര്‍ക്ക് കോര്‍ബൈവാക്‌സും നല്‍കുന്നു.

മൂന്ന് വാക്‌സീനുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും കോര്‍ബെവാക്സിന്റെയും സൈക്കോവ് ഡിയുടെയും കൂടൂതല്‍ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. അതിനാല്‍ ഭാരത് ബയോ ടെക്കിന്റെ കൊവാക്‌സീനാകും ആദ്യഘട്ടത്തില്‍ ആറ് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കി തുടങ്ങുക.

[bot1]