നടുവണ്ണൂരില്‍ ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്


 


പേരാമ്പ്ര: നടുവണ്ണൂരില്‍ അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടുരകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. മരണപ്പെട്ട ഫിറോസ് അന്‍സാരിയുടെ മാതാപിതാക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് 2,04,97,800 രൂപ നല്‍കാനാണ് കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ട പരിഹാര ട്രൈബ്യൂണല്‍ ജഡ്ജി കെ.ഇ.സാലിഹ് വിധിച്ചത്.

2019 ഏപ്രില്‍ പത്തിനാണ് ടിപ്പര്‍ ലോറി ഇടിച്ച് നടുവണ്ണൂര്‍ സ്വദേശി ഫിറോസ് അന്‍സാരിമരണപ്പെട്ടത്. നടുവണ്ണൂര്‍ രജിസ്റ്റര്‍ ഓഫീസിന് സമീപത്തായിരുന്നു അപകടം നടന്നത്. നടുവണ്ണൂരിനടുത്ത് രാത്രി റോഡരികില്‍ ബൈക്ക് നിര്‍ത്തി സംസാരിച്ചു കൊണ്ടിരുന്ന ഫിറോസിനെ അതി വേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസ് 10 ദിവസത്തിന് ശേഷം മരിച്ചു. ബഹ്‌റൈനില്‍ ജോലിയുണ്ടായിരുന്ന 31കാരനായ ഫിറോസ് അന്‍സാരി ലീവിന് നാട്ടിലെത്തിയപ്പോഴാണ് അപകടത്തില്‍ മരിച്ചത്.

എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം എതിര്‍ കക്ഷികള്‍ രണ്ടര കോടി രൂപ ആകെ നല്‍കണം. വാഹന ഉടമയായ താമരശേരി രാരോത്ത് തട്ടാന്‍ തൊടുകയില്‍ ടി.ടി മുഹമ്മദ് റിയാസും അലക്ഷ്യമായി വാഹനമോടിച്ച താമരശ്ശേരി പൂതാര്‍ കുഴിയില്‍ പി.കെ. ആഷിഖും ഇന്‍ഷുറന്‍സ് കമ്പനിയായ ചോളമണ്ഡലം എം.എസ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായിരുന്നു എതിര്‍ കക്ഷികള്‍.

ഫിറോസിന്റെ ഭാര്യ ഫാത്തിമ ഹാഫിസയും പിതാവ് പക്കറും മാതാവ് സൗദയുമാണ് നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്. ഭാര്യക്കും മാതാവിനും 50 ലക്ഷം വീതവും പിതാവിന് 25 ലക്ഷവും നല്‍കണം. അഡ്വ ആര്‍ രതീഷ് കുമാര്‍, അഡ്വ. എ.മുംതാസ് എന്നിവര്‍ ഫിറോസിന്റെ കുടുംബത്തിനായി ഹാജരായി.