‘നന്തിയില്‍ റെയില്‍വേ അടിപ്പാത നിര്‍മ്മിക്കുക’; കൊയിലാണ്ടി റെയില്‍വേ സബ്ഡിവിഷന്‍ എഞ്ചിനീയറുടെ ഓഫീസിലേക്ക് നാളെ ജനകീയ കമ്മിറ്റിയുടെ മാര്‍ച്ചും ധര്‍ണയും


നന്തിബസാര്‍: നന്തിയില്‍ റെയില്‍വേ അടിപ്പാത നിര്‍മ്മിക്കുക എന്ന ആവശ്യമുയര്‍ത്തി നന്തി റെയില്‍വേ അടിപ്പാത ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കൊയിലാണ്ടി റെയില്‍വേ സബ്ഡിവിഷന്‍ എഞ്ചിനീയറുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നു. ഫയര്‍ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും രാവിലെ 10മണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്യും. പ്രതിഷേധത്തില്‍ പരമാവധി ആളുകളെ പങ്കെടുപ്പിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.

നന്തിയില്‍ നാട്ടുകാര്‍ക്ക് സുരക്ഷിതമായ യാത്രയ്ക്ക് റെയില്‍വേ അടിപ്പാതയെന്ന ആവശ്യം ഏറെക്കാലമായി പ്രദേശവാസികള്‍ ഉന്നയിക്കുന്നതാണ്. റെയില്‍വേ അടിപ്പാതയെന്ന ആവശ്യം ശക്തമാക്കി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതിനോടകം നിരവധി പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്‌.

ലൈറ്റ് ഹൗസിലേക്ക് പോകുന്നവഴിയിലും ദേശീയപാതയിലുമായി രണ്ട് റെയില്‍വേ ലെവല്‍ ക്രോസുകള്‍ നേരത്തെ നന്തിയിലുണ്ടായിരുന്നു. ലൈറ്റ് ഹൗസിലേക്ക് പോകാന്‍ ബദല്‍പാത വന്നതോടെ ഒരു ലെവല്‍ ക്രോസ് അടച്ചു. മേല്‍പ്പാലം വന്നതോടെ രണ്ടാമത്തെ ക്രോസും അടച്ചു. ഇതോടെ റെയിലിന് അപ്പുറവും ഇപ്പുറവുമുള്ളവര്‍ മറുവശത്തേക്ക് പോകാന്‍ ഏറെ പ്രയാസപ്പെടുന്ന സ്ഥിതിയായിരുന്നു.

അടുത്തിടെയായി റെയില്‍ കോസ് ചെയ്യാനായുണ്ടായിരുന്ന സ്‌റ്റെപ്പുകളും റെയില്‍വേ പൊളിച്ചുമാറ്റുകയും റെയില്‍പ്പാളം മുറിച്ചുകടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും തുടങ്ങിയതോടെ പ്രദേശവാസികള്‍ യാത്രാദുരിതം അനുഭവിക്കുകയാണ്. ആശുപത്രിയിലേക്ക് പോകുന്നവരും സ്‌കൂള്‍ വിദ്യാര്‍ഥികളുമൊക്കെയാണ് വീട് നില്‍ക്കുന്ന ഭാഗത്തുനിന്നും മറുവശത്തേക്ക് പോകാന്‍ ഏറെ പ്രയാസപ്പെടുന്നത്.

റെയില്‍വേ അടിപ്പാതയ്ക്കായി 2016ല്‍ മൂന്നുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. എന്നാല്‍ നിര്‍മ്മാണ ചെലവ് മുഴുവന്‍ വഹിച്ചാല്‍ അടിപ്പാതയെന്ന നിലപാടാണ് റെയില്‍വേ സ്വീകരിക്കുന്നത്. അടിപ്പാതയുടെ ആവശ്യത്തിനായി മൂന്നുലക്ഷത്തോളം രൂപ നാട്ടുകാരില്‍ നിന്നായി സമാഹരിച്ചിട്ടുണ്ട്. മുഴുവന്‍ തുകയും നാട്ടുകാരില്‍ നിന്നു സമാഹരിക്കുകയെന്നത് നടക്കാത്ത കാര്യമാണ്. അതിനാല്‍ സംസ്ഥാന കേന്ദ്രസര്‍ക്കാറുകള്‍ ഇതിനായി ഫണ്ട് അനുവദിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.