കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ബോംബേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു


കുറ്റ്യാടി: അമ്പലത്തുകുളങ്ങരയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെയാണ് അമ്പലത്തുകുളങ്ങര മണ്ഡലം കമ്മിറ്റി ഓഫീസിനുനേരെയാണ് ആക്രമണം.

തീവ്രത കുറഞ്ഞ പെട്രോള്‍ ബോംബ് കൊണ്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.

കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഫോറന്‍സിക് സംഘത്തെക്കൊണ്ട് പരിശോധന നടത്തുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈകുന്നേരം ഇവിടെ കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുലര്‍ച്ചെ ഓഫീസിനുനേരെ ആക്രമണമുണ്ടായത്.

ആക്രമണം നടന്ന സമയത്ത് ആരും ഓഫീസിലുണ്ടായിരുന്നില്ല. അമ്പലത്തുകുളങ്ങരയില്‍ ഒറ്റപ്പെട്ട സ്ഥലത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിനു താഴെയായി ലൈബ്രറിയും കടയും പ്രവര്‍ത്തിക്കുന്നുണ്ട്. റോഡില്‍ നിന്ന് ബോംബ് വലിച്ചെറിഞ്ഞാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.