കോണ്‍ഗ്രസ് നേതാക്കള്‍ മുക്കുപണ്ടം പണയംവെച്ചു പണം തട്ടി; ആരോപണ വിധേയനായ അപ്രൈസര്‍ കോഴിക്കോട് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി


കോഴിക്കോട്: ഗ്രാമീണ ബാങ്കിലെ സ്വര്‍ണ പണയ തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനിടെ അപ്രൈസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അപ്രൈസര്‍ മുക്കം സ്വദേശി മോഹനനാണ് (57) ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കിലെ 27 ലക്ഷം രൂപയുടെ സ്വര്‍ണ പണയതട്ടിപ്പ് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം.

കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്ത് വെച്ച് രാവിലെ 11 മണിയോടെയാണ് മോഹനന്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. ഗുരുതര പരിക്കൊടെ മോഹനനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂര്‍ ശാഖ കേന്ദ്രീകരിച്ചായിരുന്നു മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടന്നത്. കോണ്‍ഗ്രസ് നേതാവും കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ബാബു പൊലുകുന്നത്ത് മുഖ്യപ്രതിയായ കേസില്‍ ദളിത് കോണ്‍ഗ്രസ് നേതാവായ വിഷ്ണു അടക്കം രണ്ട് പേര്‍ റിമാന്‍ഡിലാണ്. മുഖ്യപ്രതി ബാബു നിലവില്‍ ഒളിവിലാണ്. ഈ കേസിലാണ് ബാങ്കിലെ അപ്രൈസറായ മോഹനനെതിരേയും ആരോപണമുയര്‍ന്നിരുന്നത്. കേസില്‍ മുക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അപ്രൈസര്‍ ജീവനൊടുക്കിയത്.

ദളിത് കോണ്‍ഗ്രസ് നേതാവായ വിഷ്ണു മുക്കുപണ്ടം പന്തീരാങ്കാവിലെ മറ്റൊരു ബാങ്കില്‍ പണയം വെക്കാനെത്തിയ ഘട്ടത്തില്‍ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസിലറിയിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. പിന്നാലെയാണ് കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കിലെ ലക്ഷങ്ങളുടെ തട്ടിപ്പടക്കം പുറത്ത് വന്നത്.

തട്ടിപ്പ് പുറത്ത് വന്നതിനെത്തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പെലുകുന്നത്തിനെയും ദലിത് കോണ്‍ഗ്രസ് നേതാവ് വിഷ്ണുവിനെയും കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മരിച്ച മോഹനന്‍ കേസില്‍ പ്രതിയല്ല. അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെയാണ് ആത്മഹത്യ.

പെരുമണ്ണ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെക്കുന്നതിനിടെയാണ് വിഷ്ണുവും സന്തോഷ്‌കുമാറും പിടിയിലായത്. ഇതിനുപിന്നാലെയാണ് നാലംഗസംഘം മുക്കുപണ്ടം പണയംവെച്ച് 32 ലക്ഷം രൂപയോളം തട്ടിയെടുത്തതായി കണ്ടെത്തിയത്. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍നിന്ന് 24.26 ലക്ഷം രൂപയും കാര്‍ഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്മുഴി ശാഖയില്‍നിന്ന് 7.2 ലക്ഷം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി ഇവര്‍ കൈക്കലാക്കിയത്.