രാഹുൽ ഗാന്ധിയുടെ വിജയം: കൊയിലാണ്ടിയിൽ ആഹ്ളാദ പ്രകടനവുമായി കോൺഗ്രസ്


കൊയിലാണ്ടി: മോദി പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ ആഹ്ളാദ പ്രകടനം. വൈകീട്ട് കൊയിലാണ്ടി നഗരത്തിൽ നടന്ന പ്രകടനത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.

കൊയിലാണ്ടിയിൽ നടന്ന ആഹ്ളാദ പ്രകടനത്തിന്  മുരളി തോറോത്ത്, അഡ്വ. കെ.വിജയൻ, രാജേഷ് വെങ്ങളത്ത് കണ്ടി, വിനോദ് കുമാർ, വി.വി.സുധാകരൻ, പുതുക്കോട്ട് രവി, മോഹൻദാസ് ഓണിയിൽ, ഗിരിജ ശശി, സി.കെ.ബാലൻ എന്നിവർ നേതൃത്വം നൽകി.

2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍, ‘മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന് രാഹുല്‍ നടത്തിയ പരമാര്‍ശമാണ് കേസിനടിസ്ഥാനം. ഗുജറാത്തില്‍ നിന്നുള്ള എം.എല്‍.എയായ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ മാര്‍ച്ച് 23 ന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി രാഹുലിന് രണ്ട് വര്‍ഷം തടവും പിഴയും വിധിച്ചു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, പി.എസ്.നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങള്‍ക്കും വാദിക്കാന്‍ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. രാഹുലിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് ആദ്യം വാദം തുടങ്ങിയത്. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനായ പൂര്‍ണ്ണേഷ് മോദിക്ക് വേണ്ടി ഹാജരായത്. സുപ്രീം കോടതയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഡിവിഷന്‍ ബഞ്ച് രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്തത്. വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ് വരുന്നത്. അയോഗ്യത നീങ്ങി എം.പി സ്ഥാനത്ത് തിരികെ എത്തുന്നതോടെ അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാകും. അതോടൊപ്പം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്കും രാഹുലിന് ഒഴിവായി.