അവധി രേഖപ്പെടുത്തിയതിന് മുകളില്‍ ഒപ്പിട്ടു; ചോദ്യം ചെയ്ത വനിതാ ഹെഡ് ക്ലാര്‍ക്കിന് ക്രൂരമര്‍ദ്ദനം; സംഭവം കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍


കോഴിക്കോട്: സിവില്‍ സ്റ്റേഷനില്‍ വനിതാ ഹെഡ് ക്ലാര്‍ക്കിന് സഹപ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ദനം. സിവില്‍ സ്റ്റേഷനിലെ ദേശീയപാതാ ബൈപ്പാസ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലാണ് സംഭവം.

ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് എ.വി.രഞ്ജിനിക്കാണ് പരിക്കേറ്റത്. തടയാന്‍ ശ്രമിച്ച ക്ലാര്‍ക്ക് പി.ഫിറോസിനും മര്‍ദ്ദനമേറ്റു. സംഭവത്തില്‍ ഇതേ ഓഫീസിലെ ക്ലാര്‍ക്ക് പി.എസ്.അരുണ്‍കുമാറിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. സുഖമില്ലാത്തതിനാല്‍ അവധിയാണെന്ന് അരുണ്‍കുമാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് അവധി രേഖപ്പെടുത്തി. എന്നാല്‍ അവധി രേഖപ്പെടുത്തിയതിന് മുകളില്‍ അരുണ്‍കുമാര്‍ ഒപ്പിട്ടപ്പോള്‍ രഞ്ജിനി അത് ശരിയല്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു അക്രമം.

രഞ്ജിനിയുടെ മുഖത്തടിക്കുകയും നിലത്ത് വലിച്ചിട്ട് ചവിട്ടുകയും ചെയ്തെന്നാണ് പരാതി. തടയാന്‍ശ്രമിച്ച പി.ഫിറോസിനും മുഖത്ത് പരിക്കേറ്റു. ഇരുവരും ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. മര്‍ദനമേറ്റ രഞ്ജിനിയുടെ മുഖം നീരുവന്നുവീര്‍ത്തു. കൈ ഒടിഞ്ഞതിനാല്‍ പ്ലാസ്റ്ററിട്ടു.

അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.എന്‍.വിജയരാജാണ് സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയത്. ഓഫീസിലെ ഫയലുകളും കസേരകളും വലിച്ചെറിയുകയും നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

അടുത്ത ഓഫീസുകളിലുള്ളവരും പൊതുജനങ്ങളുമെത്തിയാണ് ജീവനക്കാരെ രക്ഷിച്ചത്. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും അരുണ്‍കുമാര്‍ സ്ഥലംവിട്ടിരുന്നു. ഔദ്യോഗികകൃത്യനിര്‍വഹണത്തിനിടെ ആക്രമിച്ച് പരിക്കേല്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്. കളക്ടര്‍ക്കും പരാതിനല്‍കി.

എ.വി.രഞ്ജിനിയെയും പി.ഫിറോസിനെയും ആക്രമിച്ച് പരിക്കേല്പിച്ചതില്‍ എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടു.