ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോരപ്പുഴ ഫിഷ് ലാന്റിങ് സെന്റർ പുനർ നിർമ്മിക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ


കൊയിലാണ്ടി: കോരപ്പുഴ ഫിഷ് ലാന്റിങ് സെന്റർ പുനർനിർമ്മിക്കുമെന്ന് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല. കേരള പിറവിക്ക് മുൻപ് ഫിഷറീസ് വകുപ്പ് നിർമ്മിച്ചതാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോരപ്പുഴ ഫിഷ് ലാന്റിങ് സെന്റർ. ഇവിടെ ഒരു ബോട്ടുജെട്ടിയും വർക്ക് ഷെഡും പാതാറയുമാണുള്ളത്.

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വലിയ സഹായകരവും ആശ്വാസപ്രദവുമായ ഈ ഫിഷ് ലാന്റിങ് സെന്റർ ഇപ്പോൾ ശോചനീയാവസ്ഥയിലാണ്. കാലപഴക്കം കൊണ്ട് ജെട്ടി പൊളിഞ്ഞു വീഴുകയും പാതാറ പൊട്ടിപൊളിഞ്ഞ് പോവുകയും ചെയ്തപ്പോൾ പി.വിശ്വൻ മാസ്റ്റർ എം.എൽ.എ ആയിരുന്ന കാലയളവിൽ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ബോട്ട് ജെട്ടിയും പാതാറയും പുതുക്കിപണിതത്.

എന്നാൽ ഇപ്പോൾ നൂറ് കണക്കിന് മത്സ്യതൊഴിലാളികൾ അവരുടെ വലയും തോണിയും റിപ്പയർ ചെയ്യാൻ ഉപയോഗിക്കുന്ന ലാന്റിങ് സെന്ററിലെ വർക്ക് ഷെഡ് പൊളിഞ്ഞു പോവുകയും പാതാറ പൊട്ടി പോവുകയും ചെയ്ത നിലയിലാണ്. വർക്ക് ഷെഡ് പൊളിഞ്ഞു വീണതിനെ തുടർന്ന് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല കോരപ്പുഴ ലാന്റിങ് സെന്ററിലെത്തി കാര്യങ്ങൾ വിലയിരുത്തി.

മുൻ എം.എൽ.എമാരായ പി.വിശ്വൻ മാസ്റ്റർ, കെ.ദാസൻ, സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചന്ദ്രൻ, ബാലകൃഷ്ണൻ മാസ്റ്റർ, അൻസ് രാജു എന്നിവർ എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.

ലാന്റിങ് സെന്ററിലെ വർക്ക് ഷെഡും പാതാറയും പുനർനിർമ്മിക്കാൻ എം.എൽ.യുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുമെന്ന് എം.എൽ.എ കാനത്തിൽ ജമീല പ്രഖ്യാപിച്ചു. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.