വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; അച്ഛനും മുത്തശ്ശിക്കും പിന്നാലെ ഏഴുവയസുകാരി അനാമികയും യാത്രയായി


വടകര: വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കാരപറമ്പ് സ്വദേശിനി അനാമിക (7) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മേയ് 22ന് വടകര കെടി ബസാറിലാണ് അപകടമുണ്ടായത്. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അനാമിക സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അനാമികയുടെ അച്ഛന്‍ രാഗേഷും രാഗേഷിന്റെ മാതാവ് ഗിരിജയും അപകടത്തില്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അനാമിക ഉള്‍പ്പെടെ ഏഴ് പേരെ ആശുപ്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് രാഗേഷിനെ പുറത്തെടുത്തത്. അപ്പോഴേക്കും രാഗേഷ് മരിച്ചിരുന്നു. ഗിരിജയെ വടകര പാര്‍ക്കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

രാഗേഷിന്റെ ഭാര്യ ദീപ്തി, മകള്‍ അദ്വിക, രാഗേഷിന്റെ സഹോദരി രാഖി, ഇവരുടെ ഭര്‍ത്താവ് ജ്യോതിഷ്, മക്കളായ തീര്‍ത്ഥ, ശ്രീഹരി എന്നിവര്‍ക്കും പരിക്കേറ്റു. തീര്‍ത്ഥയുടെയും നില ഗുരുതരമായി തുടരുന്നു.