വോട്ടെടുപ്പിന് ജില്ല പൂര്‍ണസജ്ജം; വോട്ടു ചെയ്യാന്‍ 28,51,514 പേര്‍, 16 മാതൃകാ പോളിംഗ് സ്റ്റേഷനുകളും 52 പിങ്ക് പോളിംഗ് സ്റ്റേഷനുകളും


കോഴിക്കോട്: 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 26 ന് നടക്കുന്ന വോട്ടെടുപ്പിന് ജില്ല പൂര്‍ണ സജ്ജം. കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ജില്ലയില്‍ വോട്ടെടുപ്പ് വന്‍ വിജയമാക്കാന്‍ മുഴുവന്‍ ജനങ്ങളോടും കലക്ടര്‍ അഭ്യര്‍ഥിച്ചു. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക.

തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ 6,81,615 പുരുഷന്‍മാരും 7,40,246 സ്ത്രീകളും 22 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ 14,21,883 വോട്ടര്‍മാരും കോഴിക്കോട് മണ്ഡലത്തില്‍ 6,91,096 പുരുഷന്‍മാരും 7,38,509 സ്ത്രീകളും 26 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ 14,29,631 വോട്ടര്‍മാരുമായി ആകെ 28,51,514 പേരാണ് വോട്ട് ചെയ്യാന്‍ അര്‍ഹര്‍. ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിനായി കോഴിക്കോട് 1206 ഉം വടകരയില്‍ 1207ഉം പോളിംഗ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. ഇവയില്‍ 16 എണ്ണം മാതൃകാ പോളിംഗ് സ്റ്റേഷനുകളും 52 എണ്ണം പോളിംഗ് ഉദ്യോഗസ്ഥരായി വനിതകള്‍ മാത്രമുള്ള പിങ്ക് പോളിംഗ് സ്റ്റേഷനുകളുമാണ്.

വോട്ടിംഗ് മെഷീന്‍ അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ട് മുതല്‍ നിയോജക മണ്ഡലംതല കേന്ദ്രങ്ങളില്‍ നടക്കും. വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂര്‍വവുമാക്കുന്നതിന് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.