ബിമല്‍ ക്യാമ്പസ് കവിതാ പുരസ്കാരം കൊയിലാണ്ടി വിയ്യൂർ സ്വദേശിനിയ്ക്ക്
വടകര: 2024 ലെ ബിമല്‍ കാമ്പസ് കവിതാ പുരസ്കാരം ഏപ്രില്‍ 19 ന് സമ്മാനിക്കും. ശ്രീനന്ദ.ബി യുടെ ‘രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു’ എന്ന കവിതക്കാണ് പുരസ്കാരം.
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയില്‍ ഒന്നാം വർഷ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് ശ്രീനന്ദ. കൊയിലാണ്ടി വിയ്യൂരില്‍ സി.കെ. ബാബുരാജിൻ്റെയും കെ.ആർ. ബിന്ദുവിൻ്റെയും മകളാണ്. ബാങ്ക് മെന്‍സ് ക്ലബിന്റെ ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം, തൃശൂർ വിമല കോളജിന്റെ ഉജ്ജ്വല കവിത പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലാ ബി സോണ്‍ കലോത്സവത്തില്‍ കവിത രചനക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന നാടകോത്സവത്തിൻ്റെ ഭാഗമായി എടച്ചേരി ബിമല്‍ സാംസ്കാരിക ഗ്രാമത്തില്‍ നാടക ചലച്ചിത്ര സാഹിത്യ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും നാടക പ്രവര്‍ത്തകനുമായിരുന്നു കെ.എസ്.ബിമല്‍. ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് വിമത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിന്റെ ഭാഗമായി സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടവരില്‍ പ്രധാനിയായിരുന്നു. തുടര്‍ന്ന് ജനാധിപത്യവേദി, മാസ് മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ് എന്നീ സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് 2015 ജൂലൈ രണ്ടിനാണ് മരണപ്പെട്ടത്.
Summary: Bimal Campus Poetry Award to be presented tomorrow