ദേശീയപാതയില്‍ അയനിക്കാട് റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി; പ്രതികളെ കണ്ടെത്താന്‍ സി.സി.ടി.വികളടക്കം പരിശോധിച്ച് നഗരസഭാ അധികൃതര്‍



പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍. അയനിക്കാട് പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിനും കളരിപ്പടിക്കും ഇടയില്‍ വടകര ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡിലാണ് മാലിന്യം തള്ളിയത്.

രാവിലെ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ കെ.ടി.വിനോദും നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്യാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കി. മാലിന്യം തള്ളിയ പ്രദേശത്തെ ക്ലോറിനേഷന്‍ നടത്തുകയും ചെയ്തു.

രാത്രിയുടെ മറവില്‍ മാലിന്യം തള്ളി കടന്നുകളഞ്ഞതാണെന്നാണ് സംശയിക്കുന്നത്. കുറ്റക്കാരെ കണ്ടെത്താനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി.വിനോദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നഗരസഭ ഹെല്‍ത്ത് പബ്ലിക് ഇന്‍സ്‌പെക്ടര്‍ ഡി.ആര്‍.രജനി, വൈ.ബി.പ്രശാന്ത്, സി.ടി.നസീര്‍ എന്നിവര്‍ സ്ഥലത്തെത്തി.