വാഹന വില്പനയുമായി ബന്ധപ്പെട്ട് തര്‍ക്കം; താമരശ്ശേരിയില്‍ യുവതിയുൾപ്പെട്ട 20 അം​ഗ സംഘം വീടുകയറി ആക്രമിച്ചു; 4 പേർക്ക് പരിക്ക്


കോഴിക്കോട്: താമരശ്ശേരിയില്‍ വീട്ടില്‍ കയറി അക്രമണം. വീട്ടുടമ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം. താമരശ്ശേരി ചുങ്കം സ്വദേശി അഷ്‌റഫിന്റെ വീട്ടിലാണ് അക്രമി സംഘം എത്തിയത്. നാല് കാറുകളിലും ബൈക്കുകളിലുമായി ഇരുപതിലധികം വരുന്ന ആളുകള്‍ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു.

വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ട തകര്‍ക്കം അക്രമണത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷ്‌റഫ്, അമ്മ കുഞ്ഞാമിന, ഭാര്യ ബുഷ്‌റ, മകന്‍ റയാന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അക്രമി സംഘത്തില്‍ ഒരു യുവതിയുമുണ്ടായിരുന്നു. യുവതിയുടെ കാര്‍ ഇവരറിയാതെ ഭര്‍ത്താവ് അഷ്‌റഫിന് വിറ്റു. തുടര്‍ന്ന് അഷ്‌റഫ് അഡ്വാന്‍സ് തുക നല്‍കി. എന്നാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ നടന്നിരുന്നില്ല. ഈ വിവരം അറിഞ്ഞ യുവതി ആളുകളുമായി എത്തി അഷ്‌റഫുമായി തര്‍ക്കമായി. പിന്നാലെ ഇയാളെയും കുടുംബത്തെയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ ഏഴു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാലു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലാണ്.