‘ഇടതുപക്ഷ മുന്നണിയിൽ നിന്ന് പോകില്ല, വാര്‍ത്തകള്‍ക്ക് പിന്നില്‍ പാര്‍ട്ടി പുറത്താക്കിയവര്‍’; മുസ്ലിം ലീഗ് പ്രവേശനം തള്ളി അഹമ്മദ് ദേവർകോവില്‍.


കോഴിക്കോട്: ലീഗിലേയ്ക്ക് തിരിച്ചുപോകുന്നുവെന്ന് പ്രചരിക്കുന്ന വാര്‍ത്തയില്‍ പ്രതികരിച്ച് അഹമ്മദ് ദേവര്‍കോവില്‍. വാര്‍ത്തകള്‍ ഇല്ലാതിരിക്കുന്ന സമയത്ത് പുതിയ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതാണെന്നും താന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ എം.എല്‍.എ ആണെന്നും ഒരു സാഹചര്യത്തിലും ഇടതുപക്ഷ മുന്നണി വിട്ടുപോകേണ്ട ചിന്ത വന്നിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. മുസ്ലീം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്നും അവരുമായി ബന്ധപ്പെടേണ്ട ഒരു സാഹചര്യവും വന്നിട്ടില്ലെന്നും വാർത്ത വസ്തുതയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തന്നെ വ്യക്തിപരമായി വേട്ടയാടാന്‍ സകല ഹീനമാര്‍ഗവും പ്രയോച്ചുവരുന്ന ചിലരുടെ ഏറ്റവും പുതിയ കുതന്ത്രമാണ് താന്‍ ലീഗിലേക്ക് എന്ന വ്യാജവാര്‍ത്താ നിര്‍മിതിക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു പ്രചരണം വരാന്‍ കാരണം മണ്ണാർകാട് ഐഎൻഎൽ സംഘടിപ്പിച്ച പരിപാടിക്ക് പോകുന്നതിനിടെ പള്ളിയില്‍ സമസ്തയുടെ ഒരു മുൻ പ്രസിഡന്റിന്റെ ഖബർസ്ഥാൻ സന്ദർശിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ വാർത്ത വന്നത്. ലീഗ് കേന്ദ്രങ്ങളിൽ നിന്നാണ് പ്രചാരണം ഉണ്ടായതെന്നും ഐഎൻഎല്ലിൽ നിന്ന് പുറത്താക്കപ്പെട്ട ചിലരുമാണ് വാർത്ത പ്രചരിപ്പിച്ചതെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.

കെ.എം.ഷാജി അടക്കമുള്ള നേതാക്കളാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നതെന്നായിരുന്നു വാർത്ത. എന്നാൽ കെഎം ഷാജി അടുത്ത ബന്ധമുള്ളയാളല്ലെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മുസ്ലിം ലീ​ഗിന് അകത്തുള്ള പ്രശ്നങ്ങൾ വഴി തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ കാലവും ഇടുപക്ഷത്തിനൊപ്പം ചിന്തിച്ച ആളാണെന്നും ഒരുകാലത്തും എതിരായിട്ട് പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇനി ഉണ്ടാകാനും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗില്‍ പുതുതായി ഉണ്ടായിട്ടുള്ള പുതിയ പ്രശ്‌നങ്ങളെ ബോധപൂര്‍വ്വം വഴി തിരിച്ചുവിടാനുള്ള നീക്കമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.