കടയടച്ച് വീട്ടിലേക്ക് മടങ്ങവെ ആക്രമണം; ബാലുശ്ശേരിയിൽ കടയുടമയെ മർദ്ദിച്ച് അമ്പതിനായിരം രൂപ കവർന്നു


ബാലുശ്ശേരി : ബാലുശ്ശേരിയിൽ കടയുടമയെ ആക്രമിച്ച് പണം കവർന്നു. റോയൽ ഹാർഡ്‌വേർസ്‌ ഉടമ ചാത്തോത്ത് അരവിന്ദാക്ഷനാണ് ആക്രമണത്തിനിരയായത്. ഇയാളുടെ കെെവശമുണ്ടായിരുന്ന അമ്പതിനായിരം രൂപ ആക്രമി സംഘം കവർന്നു. കണ്ണിനും തലയ്ക്കും സാരമായി പരിക്കേറ്റ അരവിന്ദാക്ഷനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി റോഡിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ആക്രമണമുണ്ടായത്. രാത്രി കട അടച്ചശേഷം ബൈക്ക് നിർത്തി വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ആക്രമണം നടന്നത്. മൂന്നം​ഗ സംഘമാണ് ആക്രമണം നടത്തിയത്. സ്റ്റീൽ പൈപ്പുകൊണ്ട് അക്രമികൾ അരവിന്ദാക്ഷനെ മർദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ശബ്ദംകേട്ട് ഓടിക്കൂടിയവരാണ് കടയുടമയെ അക്രമികളിൽനിന്ന് രക്ഷിച്ചത്.

അരവിന്ദാക്ഷന്റെ കടയുടെ പരിസരത്തുവെച്ച് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതതിന് അക്രമി സംഘത്തിലുൾപ്പെട്ടവരുമായി കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് തിങ്കളാഴ്ചത്തെ ആക്രമണമെന്നാണ് കരുതുന്നത്. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ ബാലുശ്ശേരി പോലീസിൽ പരാതി നൽകി.

Summary: a shop owner was beaten up and robbed of Rs50000 In Balussery