ബാലുശ്ശേരിയില്‍ നിന്നും പതിനെട്ട് വര്‍ഷം മുന്‍പ് കാണാതായി; ഒടുവില്‍ കണ്ടെത്തിയത് കൊല്ലം ജില്ലയിലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍, വഴിത്തിരിവായത് പഠനത്തിനായി മൃതദേഹം കൊണ്ടുപോകുംമുന്‍പ് ഇസ്ലാമിക രീതിയില്‍ മരണാന്തര കര്‍മ്മങ്ങള്‍ നടത്തിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനാല്‍, സലീമിന് ജന്മനാട്ടില്‍ കബറടക്കം


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നിന്നും പതിനെട്ട് വര്‍ഷം മുന്‍പ് കാണാതായ ഗൃഹസ്ഥനെ കൊല്ലം ജില്ലയിലെ മെഡിക്കല്‍ കോളേജില്‍ അഞ്ച്മാസം പഴക്കമുളള അനാഥ മൃതദേഹമായി കണ്ടെത്തി. ഒടുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിനു മൃതദേഹം പഠനാവശ്യത്തിനു വിട്ടുകൊടുത്തിരിക്കെയാണു പത്രവാര്‍ത്ത കണ്ട് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞ് നാട്ടിലെത്തിച്ച് സംസ്‌ക്കാരം പൂര്‍ത്തിയാക്കി.

കാന്തപുരം മുണ്ടോചാലില്‍ അബ്ദുല്‍ സലീം (70)മിനെയാണ് പതിനെട്ട് വര്‍ഷം മുന്‍പ് കാണാതാവുന്നത്. അഞ്ച് മാസത്തോളമായി കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. ബന്ധുക്കള്‍ ആരും മൃതദേഹം അന്വേഷിച്ച് എത്താത്തതിനെ തുടര്‍ന്ന് പഠനത്തിനായി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനിരിക്കുകയായിരുന്നു. അതിനുമുന്‍പായി ജില്ലാ ആശുപത്രിയിലെ നഴ്സ് സുരഭി മോഹന്‍ മുന്‍കയ്യെടുത്ത് ഇസ്ലാമിക ആചാരപ്രകാരം മരണാനന്തര കര്‍മങ്ങള്‍ നടത്തിയതു സംബന്ധിച്ച വാര്‍ത്ത കണ്ടാണു ബന്ധുക്കള്‍ കാണാതായ സലീം ആണെന്ന് തിരിച്ചറിഞ്ഞത്.
സുരഭിയുടെ അച്ഛനും ഇതേ ആശുപത്രിയില്‍ അടുത്തടുത്ത കട്ടിലുകളിലായിരുന്നു ഇരുവരും. അച്ഛനെ പരിചരിക്കാനെത്തിയ സുരഭിയാണ് ആരും തുണയില്ലാത്ത സലിമിനെയും നോക്കിയത്. ഏതാനും ദിവസത്തിനകം സലീം മരിച്ചു. അഞ്ച് മാസത്തിന് ശേഷവും ആരും തിരഞ്ഞ് വരാത്തതിനെ തുടര്‍ന്ന് പഠനത്തിനായി വിട്ടുനല്‍കുകയാണെന്നറിഞ്ഞ് സുരഭി പുരോഹിതരെ വിളിച്ച് കര്‍മ്മങ്ങള്‍ ചെയ്യുകയായിരുന്നു.

2023 ഡിസംബറില്‍ കൊല്ലത്ത് അവശനിലയില്‍ കണ്ട് പൊലീസുകാരാണ് സലീമിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. 2006ല്‍ ആണ് മദ്രസ അധ്യാപകനായ സലീമിനെ കാണാതാവുന്നത്. കാണാതാവുമ്പോള്‍ 52 വയസ്സായിരുന്നു. ഉണ്ണികുളം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പതിനൊന്നാം വാര്‍ഡില്‍ സലിം സ്വതന്ത്രനായി മത്സരിച്ചിരുന്നു. അതിനു ശേഷമാണ് അപ്രത്യക്ഷനാകുന്നത്. പൊലീസും ബന്ധുക്കളും ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

സലീമിന്റെ മരണാനന്തര കര്‍മങ്ങള്‍ നടത്തിയതിന്റെ സംബന്ധിച്ച വാര്‍ത്തയും പടവും സലീമിന്റെ സൗദിയിലുള്ള ബന്ധുക്കള്‍ കണ്ട് കൊല്ലത്തെ പൊതുപ്രവര്‍ത്തകരെ ബന്ധപ്പെടുകയായിരുന്നു. പഠനാവശ്യത്തിനായി രാസവസ്തുക്കള്‍ പ്രയോഗിച്ചിരുന്നതിനാല്‍ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്താനായില്ല.

ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം തിരിച്ചറിഞ്ഞു വിട്ടു നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കാന്തപുരം കൊയിലോത്തുകണ്ടി ജുമാ മസ്ജിദില്‍ കബറടക്കി.