വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന നാല് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു


കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 4 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു. അന്തിമ പരിശോധന ഫലവും പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് സ്ഥരിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

കണ്ണൂര്‍ സ്വദേശിയായ നാല് വയസ്സുകാരനെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അമീബിക് ലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരി ലാബിലെ പിസിആര്‍ പരിശോധനയിലും കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടിക്ക് ചികിത്സ ആദ്യമേ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആരംഭിച്ചിരുന്നു. സമാന രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വദേശിയായ മറ്റൊരു കുട്ടിയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഈ കുട്ടിയുടെ പ്രാഥമിക പരിശോധന ഫലം ലഭിച്ചിട്ടില്ല.


അതേസമയം അമീബിക് മസ്തിഷ്‌കജ്വരത്തിനുള്ള ചികിത്സക്കായി ജര്‍മനിയില്‍ നിന്ന് ജീവന്‍രക്ഷാ മരുന്നായ മില്‍റ്റിഫോസിന്‍ എത്തിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ ബാച്ച് മരുന്നുകള്‍ വരുംദിവസങ്ങളിലെത്തിക്കും.
പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.