ടിക്കറ്റ് റിസർവ് ചെയ്തതായി വ്യാജ സന്ദേശം മൊബൈലിലുണ്ടാക്കി; തീവണ്ടിയാത്രക്കിടെ രണ്ട് വിദ്യാർത്ഥികൾ വടകരയിൽ പിടിയിൽ


വടകര: ടിക്കറ്റ് റിസർവ് ചെയ്താൽ ലഭിക്കുന്ന വ്യാജസന്ദേശം മൊബൈലിൽ ഉണ്ടാക്കി തീവണ്ടിയിൽ യാത്രചെയ്ത വിദ്യാർഥികൾ വടകരയിൽ പിടിയിലായി. മംഗള എക്സ്പ്രസിൽ നിസാമുദീനിൽനിന്ന് കോഴിക്കോട്ടേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ ട്രെയിൻ വടകരയെത്തിയപ്പോൾ ടി.ടി.ഇ. ഇവരുടെ ടിക്കറ്റ് പരിശോധിച്ചിരുന്നു. അപ്പോഴാണ് വ്യാജസന്ദേശത്തെ കുറിച്ച് പുറത്തറിയുന്നത്. ഒരാൾകൂടി ഇവർക്കൊപ്പം യാത്രചെയ്തിരുന്നെന്നും അയാൾ മംഗളൂരുവിൽ ഇറങ്ങിയതായും ഇവർ ടി.ടി.ഇ. യോട് പറഞ്ഞു.


ടിക്കറ്റ് റിസർവ് ചെയ്താൽ മൊബൈലിൽ ലഭിക്കുന്ന സന്ദേശത്തിന്റെ രീതിയിൽ സ്വയം മെസേജ് തയ്യാറാക്കിയിടുകയായിരുന്നു ഇവർ. മെസേജിൽ ഡി.1, ഡി.2., ഡി.3 എന്നിങ്ങനെയുള്ള കോച്ചുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, മംഗള എക്സ്‌പ്രസിൽ ഈ കോച്ചുകൾ ഉണ്ടായിരുന്നില്ല. അപ്പോഴാണ് ടി.ടി.ഇ.യ്ക്ക് സംശയം തോന്നിയത്. ഇവരോട് കാര്യങ്ങൾ ചോദിച്ചപ്പോൾ ടിക്കറ്റെടുത്തതാണെന്നുള്ള കാര്യത്തിൽ ഉറച്ചുനിന്നു. എന്നാൽ, പി.എൻ.ആർ. നമ്പർ പരിശോധിച്ചപ്പോഴാണ് അത്തരത്തിലൊരു പി.എൻ.ആർ. നമ്പർ ഇല്ലെന്ന് തെളിഞ്ഞു. പിഴയടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. തുടർന്ന് കോഴിക്കോട് ആർ.പി.എഫിന് കൈമാറുകയായിരുന്നു. പിഴയീടാക്കിയശേഷം വിദ്യാർഥികളെ വിട്ടു.

ഡൽഹിയിൽനിന്ന് പുറപ്പെട്ടതുമുതൽ മൂവരും ജനറൽ കോച്ചിലാണ് യാത്രചെയ്തത്. അതിനാൽ ടിക്കറ്റ് പരിശോധിച്ചിട്ടുണ്ടാകാൻ വഴിയില്ലാത്തതിനാലാണ് ഇവർ ഇത്രയും ദൂരം യാത്രചെയ്തതെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

Summary: A fake message is made on the mobile that the ticket is reserved; Two students arrested in Vadakara while traveling by train