ശക്തമായ മഴയിലും കാറ്റിലുംപെട്ട് കൊയിലാണ്ടിയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയി തിരിച്ചുവരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: ശക്തമായ മഴയിലും കാറ്റിലുംപെട്ട്  മത്സ്യബന്ധനത്തിനായി പോയി തിരിച്ചുവരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വിരുന്നു കണ്ടി ഷിബി (36) ,വിരുന്നു കണ്ടി രമേശന്‍ (59), വിരുന്നു കണ്ടി വൈശാഖ്(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും കാപ്പാട് കടലില്‍വെച്ച് ബോട്ട് തകരുകയായിരുന്നു.  18 ഓളം ആളുകളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നിരവധി പേര്‍ കടലിലെക്ക് തെറിച്ചുവീണെങ്കിലും മറ്റ് വഞ്ചിക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് തകര്‍ന്ന ലക്ഷ്മി വിനായക (IND KL 07-M M244) ബോട്ട് കൊയിലാണ്ടി ഹാര്‍ബറിലെക്ക് മാറ്റി.

വിരുന്നുകണ്ടി ഷിബിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട് . ബോട്ടിലെ ഉപകരണങ്ങളും വലയും മറ്റും തകര്‍ന്നു. ഏകദേശം 5ലക്ഷം രൂപ നാശ നഷ്ട്ടമാണ് കണക്കാക്കുന്നത്.