പന്തീരാങ്കാവ് കേസ്: പരാതിക്കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു


പറവൂർ: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതി കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 8.30-ഓടെ യുവതി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യുവതി, തനിക്ക് മാതാപിതാക്കളോടൊപ്പം പോകാൻ താത്പര്യമില്ലെന്നും ഡൽഹിക്കു പോകാനാണു താത്പര്യമെന്നും പറഞ്ഞു.

പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി അച്ഛൻ മാല്യങ്കര നൊച്ചിത്തറ എൻ.എസ്. ഹരിദാസ്, വടക്കേക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്.

ഭർത്താവിനും കുടുംബത്തിനം എതിരെ ആരോപിച്ച കുറ്റങ്ങളെല്ലാം ഇല്ലാത്തതാണെന്നും സ്ത്രീധനം ആവശ്യപ്പെട്ടില്ലും യുവതി നേരത്തെ വ്യക്തമാക്കിയിരുന്നു. യുട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയിലായിരുന്നു യുവതിയുടെ തുറന്നുപറച്ചിൽ. ബന്ധുക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ആരുടെയോ സമ്മര്‍ദനത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്നാണ് യുവതിയുടെ കുടുംബം പറഞ്ഞത്.

യുവതി അവസാനമായി വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്നായിരുന്നു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് യുവതി വീഡിയോ ഇട്ടത് ഡല്‍ഹിയില്‍ നിന്നാണെന്ന സൂചന പൊലീസിന് ലഭിച്ചത്.