അപ്രതീക്ഷിത മസ്തിഷ്‌ക മരണം; വിഷ്ണുവിന്റെ ഹൃദയവും വൃക്കയും കരളുമെല്ലാം ഇനി നാല് പുതുജീവന്‍ നല്‍കും


കോഴിക്കോട്: കോഴിക്കോട് കഴിഞ്ഞ ദിവസം മരണപ്പെട്ട കണ്ണൂര്‍ സ്വദേശി വിഷ്ണുവിന്റെ ഹൃദയവും വൃക്കയും കരളുമെല്ലാം ഇനി നാല് പുതുജീവനിലുടെ ജീവിക്കും. മകന്റെ മരണശേഷം അവയവ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതിക്കുകയായിരുന്നു.

ബൈക്കപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു മസ്തിഷ്‌ക മരണം സംഭവിച്ചത്.

സ്വകാര്യ ആശുപത്രിയ്ല്‍ ജോലി ചെയ്യുന്ന വിഷ്ണു ഒക്ടോബര്‍ അഞ്ചിന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചതോടെ വിഷ്ണുവിന്റെ കരളും വൃക്കയും ഹൃദയവും ദാനം ചെയ്യുകയായിരുന്നു. വിഷ്ണുവിന്റെ ഒരു വൃക്കയും കരളും ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നല്‍കി. അടുത്ത വൃക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള രോഗിക്കും ഹൃദയം മെട്രോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കുമാണ് ലഭിക്കുക.

സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനി വഴി പൂര്‍ണ്ണമായും മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയത്.
ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരായ അനീഷ് കുമാര്‍, സജീവ് സഹദേവന്‍, സജിത്ത് നാരായണന്‍, കിഷോര്‍ രവികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അവയവമാറ്റം നടത്തിയത്.