‘കുന്ന്യോറമലയിലേത് ഗൗരവതരമായ വിഷയം, അടിയന്തര ഇടപെടല്‍ അത്യാവശ്യം’: ജനങ്ങളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ്‌ കെ. മുരളീധരന്‍ എം.പി


കൊയിലാണ്ടി: ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ രീതിയില്‍ മണ്ണെടുത്തതിനെ തുടര്‍ന്ന് കുന്ന്യോറമലയില്‍ കുന്നിടിയുകയും ജനജീവിതം ദുസ്സഹമാക്കപ്പെടുകയും ചെയ്ത സാഹചര്യം അതീവ ഗൗരവതരമാണെന്ന് കെ. മുരളീധരന്‍ എം.പി. സംഭവ സ്ഥലം സന്ദര്‍ശിച്ച്‌ ജനങ്ങളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ എം.പി പ്രശ്‌നം ജനങ്ങളുടെ ജീവനെയും സ്വത്തിനേയും ബാധിക്കുന്ന വിഷയമാണെന്നും പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരേയും കരാറുകാരേയും പ്രശ്‌നബാധിതമായ പ്രദേശത്തേക്ക് വിളിച്ച് വരുത്തി സംസാരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ഡ് കൗണ്‍സിലര്‍ കെ.എം സുമതി, അഡ്വ. പി.ടി ഉമേന്ദ്രന്‍, രാജേഷ്‌ കീഴരിയൂര്‍, വി.ടി സുരേന്ദ്രന്‍, രജീഷ് വെങ്ങളത്ത്കണ്ടി, പി. വി. വേണുഗോപാലന്‍, തങ്കമണി ചൈത്രം, തന്‍ഹീര്‍ കൊല്ലം, റസിയ ഉസ്മാന്‍ എന്നിവർ സന്ദര്‍ശനത്തില്‍ എം.പിക്കൊപ്പമുണ്ടായിരുന്നു. കുന്ന്യോ മല നിവാസികളായബിജു പ്രജീഷ്, വിനോദ് ജസ്‌ന, അഞ്ജലി സിബി, റീജ, ഗീത എന്നിവര്‍ എം.പി യോട് കാര്യങ്ങൾ വിശദീകരിച്ചു.