ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ലോറിയുമായി ഇറങ്ങിയതാണ്, പിന്നീട് കണ്ടത് കീഴരിയൂരിലെ പൊടിയാടിയില്‍ മരിച്ച നിലയില്‍; നവജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചു


കീഴരിയൂര്‍: ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടില്‍ നിന്നും സാധാരണപോലെ ഇറങ്ങിയതാണ് കീഴരിയൂരിലെ നവജിത്ത്. പിന്നീട് വീട്ടുകാര്‍ അറിയുന്നത് എന്തോ അപകടം സംഭവിച്ച് ആശുപത്രിയിലായെന്ന വാര്‍ത്തയാണ്. അപ്പോഴും അവന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. പിന്നീടാണ് മരണപ്പെട്ടുവെന്ന കാര്യം പറയുന്നത്.

വീട്ടില്‍ ഏതാണ്ട് മൂന്ന് നാല് കിലോമീറ്റര്‍ അകലെ കീഴരിയൂര്‍ പൊടിയാടി റോഡരികില്‍ ലോറി നിര്‍ത്തി അതിന് തൊട്ടടുത്തായാണ് നവജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്തോ അസ്വാരസ്യം തോന്നി വണ്ടി നിര്‍ത്തിയതാവാമെന്നാണ് കരുതുന്നത്.

ഈ വഴിയില്‍ പൊതുവെ വാഹനങ്ങള്‍ അധികം പോകാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീടുകളും കുറവാണ്. ഏറെ സമയം കഴിഞ്ഞാവാം നവജിത്ത് വീണുകിടക്കുന്നത് ആളുകള്‍ കണ്ടിട്ടുണ്ടാവുകയെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

അതുവഴി നടന്നുപോയ ആരോ ആണ് നവജിത്തിനെ ശ്രദ്ധിച്ചത്. ഉടനെ അടുത്തുള്ളവരെ വിവരം അറിയിക്കുകയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണെന്ന് സംശയിക്കുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം കീഴരിയൂരിലെ വീട്ടിലെത്തിച്ചു. ആര്‍മിയിലുള്ള സഹോദരന്‍ എത്തേണ്ടതിനാല്‍ നാളെയേ സംസ്‌കാരം നടക്കൂവെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.

അച്ഛന്‍: നാരായണന്‍. അമ്മ: വസന്ത. സഹോദരങ്ങള്‍: നബേഷ്, നവ്യ.