കോവളത്ത് അമ്മയുടെ കൈ പിടിച്ചു നടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ ബൈക്കിടിച്ചു; നാല് വയസുകാരന് ദാരുണാന്ത്യം


തിരുവനന്തപുരം: കോവളത്ത് അമ്മയുടെ കൈ പിടിച്ചു നടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമരം എം.എ വിഹാറില്‍ ഷണ്‍മുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും മകന്‍ യുവാന്‍ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് ശേഷം കോവളം – മുക്കോല ബൈപാസില്‍ പോറോഡ് പാലത്തിനു സമീപത്ത് വച്ചായിരുന്നു അപകടം. അമ്മയ്‌ക്കൊപ്പം കടയില്‍ പോയി സാധനം വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ബൈപാസ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തില്‍ അമ്മയ്ക്ക് പരിക്കില്ല.

മുക്കോല ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ ഇരുചക്രവാഹനം കുട്ടിയെ ഇടിച്ചു തെറിപ്പിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവ സ്ഥലത്തു നിന്നും കുട്ടിയെ ഇടിച്ച ബൈക്കിന്റേതെന്നു കരുതുന്ന ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു. വാഹനം കണ്ടെത്താന്‍ സി.സി.ടി.വി കാമറകള്‍ പരിശോധിക്കും. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.