വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി അത്തോളിയില്‍ യുവാവ് പിടിയില്‍


അത്തോളി: അത്തോളി വി.കെ റോഡില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കക്കോടി കിഴക്കുമ്മുറി സ്വദേശി പറയറുകുന്നത്ത് ഹാരിസാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ അത്തോളി കേന്ദ്രീകരിച്ച് ലഹരിവിതരണം ചെയ്തുവരുന്നതായി പ്രദേശങ്ങളില്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് വലവിരിക്കുകയായിരുന്നു.

ഹാരിസ് പുലര്‍ച്ചെ അത്തോളിയില്‍ എം.ഡി.എം.എ വില്‍ക്കാന്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഡി.വി.എസ്.പി വി.വി ലതീഷിന്റെ കീഴിലെ ലഹരി വിരുദ്ധസ്‌ക്വാഡും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡംഗവും സ്ഥലത്തെത്തി പ്രതിയെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് അത്തോളി സബ് ഇന്‍സ്‌പെക്ടര്‍ രാജീവും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇയാളില്‍ നിന്നും മാരക മയക്കുമരുന്നായ 0.910 ഗ്രാം എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു. പ്രതി സ്ഥിരമായി വന്‍തോതില്‍ എം.ഡി.എം.എ വാങ്ങി വില്‍പന നടത്തുന്നയാളാണെന്നും നിരവധി സ്‌കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇയാള്‍ എം.ഡി.എം.എ വിതരണം ചെയ്യാറുണ്ടെന്നും പോലീസ് പറഞ്ഞു.

ലഹരി വിരുദ്ധ സ്‌ക്വാഡ് ഒരാഴ്ചയായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി അറിയിച്ചു.

Summary: Youth arrested in Atholi with MDMA