‘കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന ഗേറ്റ് അപകടം വരുത്തിവെയ്ക്കും’;- മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതിയോഗം


കൊയിലാണ്ടി: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന ദേശീയപാതയുടെ ഭാഗത്തായി വരുന്ന ഗേറ്റ് കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും അപകടം വരുത്തിവെക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രവര്‍ത്തക സമിതിയോഗം.

എം.എല്‍.എ ഫണ്ടില്‍ നിന്നും ഒരു കോടിയോളം രൂപ വിനിയോഗിച്ചാണ് ചുറ്റുമതിലും ഗേറ്റും നിര്‍മ്മിക്കുന്നത്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ ഉപയോഗിച്ച് വരുന്ന ഫുട്പാത്ത് സൗകര്യവും ദേശീയപാത സൈഡിലേയ്ക്ക് നിര്‍മ്മിക്കുന്ന പുതിയ ഗേറ്റ് തുറക്കുന്നതോടെ തടസ്സപ്പെടുമെന്നും നിലവില്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്നുള്ള പ്രവേശന മാര്‍ഗ്ഗമായി രണ്ട് പ്രധാന ഗേറ്റുകള്‍ ഉണ്ടായിട്ടും ഹൈവേയിലേക്ക് എന്‍ട്രി എക്‌സിറ്റ് നല്‍കുന്ന പുതിയ ഗേറ്റ് അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

യഥാര്‍ത്ഥ വികസന പ്രശ്‌നങ്ങളില്‍ നിന്നും ജനകീയ വിഷയങ്ങളില്‍ നിന്നും സ്ഥലം എംഎഎയും യും നഗരസഭയും ഒളിച്ചോടുകയാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. വിവിധ വികസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ശക്തമാക്കാനും യോഗം തിരുമാനിച്ചു.

ജില്ലാ സെക്രട്ടറി സമദ് നടേരി ഉദ്ഘാടനം ചെയ്തു. കെ.കെ റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏസി സുനൈദ് ,നൗഫല്‍ കൊല്ലം, ബാസിത്ത് മിന്നത്ത്, ഹാഷിം വലിയമങ്ങാട്, ശിബിലി പുറക്കാട്, അന്‍വര്‍ വലിയമങ്ങാട്, സിഫാദ് ഇല്ലത്ത്, ശാനിബ് കോടിക്കല്‍, ശരീഫ് ചെങ്ങോട്ടുകാവ്, പി.വി ജലീല്‍ എന്നിവര്‍ സംസാരിച്ചു. ഫാസില്‍ നടേരി സ്വാഗതവും പി.കെ മുഹമ്മദലി നന്ദിയും പറഞ്ഞു.