പെരിയ ഇരട്ടക്കൊലക്കേസ്; ഉദുമ മുൻ എംഎൽഎ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാർ, 10 പേരെ സിബിഐ കോടതി വെറുതേവിട്ടു


കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. 10 പേരെ കുറ്റവിമുക്തരാക്കി. എ. പീതാംബരൻ, സജി സി. ജോർജ് , കെ.എം. സുരേഷ്, കെ. അനിൽ കുമാർ, ജിജിൻ ,ആർ. ശ്രീരാഗ് , എ. അശ്വിൻ, സുബീഷ്, എ. മുരളി,ടി. രഞ്ജിത്ത്, കെ. മണികണ്ഠൻ, എ. സുരേന്ദ്രൻ, രാഘവൻ വെളുത്തോളി, കെ. വി. ഭാസ്കരൻ എന്നിവരാണ് കുറ്റക്കാർ.

ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങൾ തെളിഞ്ഞു. ആറു വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കു ശേഷമാണ് കൊച്ചി സിബിഐ കോടതിയുടെ വിധി. 2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംങവം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ക്രൈംബ്രാഞ്ചിൻ്റെ കുറ്റപത്രം റദ്ദു ചെയ്‌ത ശേഷം സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലിൽ സിംഗിൾ ബെഞ്ചിൻ്റെ വിധി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സംസ്ഥാന സർക്കാരിൻ്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ.മണികണ്ഠൻ തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കോടതി വിധി പ്രസ്താവിക്കുന്ന സാഹചര്യത്തിൽ കാസർ​ഗോഡ് ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.