ഒരു ദിവസം ഒരേ റൂട്ടിലെ രണ്ടു ബസുകളില്‍ മാലമോഷണം; തിരുവള്ളൂര്‍- വടകര റൂട്ടിലെ ബസുകളില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി, സംഘം പിടിയിലായത് കണ്ണൂരില്‍ നിന്ന്


വടകര: തിരുവള്ളൂര്‍- വടകര റൂട്ടിലെ ബസുകളില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി . രാധ, കധുപ്പായി, മഹാലക്ഷ്മി എന്നിവരെയാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 16നാണ് കേസിനാസ്പദമായ സംഭവം. തിരുവള്ളൂര്‍- വടകര റൂട്ടിലെ ബസില്‍ കാവില്‍ റോഡില്‍ നിന്ന് വടകരയിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരിയുടെ മാല മോഷ്ടിക്കുകയായിരുന്നു.

ആദ്യ മോഷണത്തിന് ശേഷം വടകരയില്‍ ഇറങ്ങിയ മൂവര്‍ സംഘം ഓട്ടോറിക്ഷയില്‍ പണിക്കോട്ടിയില്‍ എത്തി. വീണ്ടും വടകരയിലേക്ക് ബസ് കയറുകയും ആ ബസിലുണ്ടായിരുന്ന യാത്രക്കാരിയുടെ മാല മോഷ്ടിക്കുകയും ചെയ്തു. ഒന്നര പവന്‍, രണ്ടര പവന്‍ വരുന്ന മാലകളാണ് സംഘം മോഷ്ടിച്ചത്.

ബസിലെ സിസിടിവി ദൃശ്യങ്ങളുടെ ആടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെ ആഗസ്ത് 17 ന് കണ്ണൂരില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ന്ന് കണ്ണൂരിലെ മോഷണ കേസില്‍ റിമാന്‍ഡിലായ പ്രതികളെ കഴിഞ്ഞ ദിവസം വടകര പോലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

വടകരയ്ക്ക് പുറമേ തലശ്ശേരി, ധര്‍മടം, കണ്ണൂര്‍ സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുകളുണ്ട്. വടകര എസ് ഐ രജ്ഞിതിന്റെ നേതൃത്വത്തില്‍, എ.എസ്.ഐ ഗണേശന്‍, പോലീസുകാരായ പ്രോല്‍സ്‌ന, സുമേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Summary: Local women who stole from buses on the Tiruvallur-Vadakara route were brought to Vadakara for evidence.

[mid5]