സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു


ന്യൂഡല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു.

1974ല്‍ എസ്.എഫ്.ഐയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം തുടങ്ങിയത്. മൂന്നുതവണ സി.പി.എം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രതിപക്ഷമായി ഉയര്‍ന്നുവന്ന ഇന്ത്യാ മുന്നണിയുടെ പ്രധാന ശില്പികളിലൊരാളാണ്.

1952 ആഗസ്റ്റ് 12ന് മദ്രാസിലാണ് യെച്ചൂരി ജനിച്ചത്. ആന്ധ്ര ബ്രാഹ്‌മണ ദമ്പതികളായ സര്‍വ്വേശ്വര സോമയാജുല യെച്ചൂരിയും കല്‍പ്പാക്കവുമാണ് മാതാപിതാക്കള്‍. അന്ധ്രപ്രദേശിലെ ഹൈദരാബാദിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 1969ലെ തെലങ്കാന വിമോചന പ്രക്ഷോഭം വിദ്യാഭ്യാസത്തിന് തടസം സൃഷ്ടിച്ചതോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മാറി. 1970ല്‍ അഖിലേന്ത്യാ മെറിറ്റ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തി അദ്ദേഹം ഹയര്‍ സെക്കണ്ടറി പൂര്‍ത്തിയാക്കി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കി. തുടര്‍ന്ന് 1975ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും ഇക്കണോമിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടി.

ജെ.എന്‍.യു വിലെ അദ്ദേഹത്തിന്റെ പഠനത്തിനിടയില്‍ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡോക്ട്രേറ്റ് പൂര്‍ത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയില്‍ മോചിതനായ ശേഷം വീണ്ടും പഠനം തുടര്‍ന്നു. അതെ കാലയളവില്‍ മൂന്നു തവണ യച്ചൂരിയെ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

1978 ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വര്‍ഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമാണ്. 2015ലെ പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അന്താരാഷ്ട്രവിഷയങ്ങളുടെ സിപിഎം തലവനും പാര്‍ട്ടി മുഖപ്പത്രമായ പീപ്പിള്‍ ഡെമോക്രസിയുടെ എഡിറ്ററും കൂടി ആയിരുന്നു യെച്ചൂരി.