ദുരിതപ്പെയ്ത്ത് തുടരുന്നു; ജില്ലയിൽ 47 ക്യാമ്പുകൾ തുറന്നു, കൊയിലാണ്ടി താലുക്കിൽ നിന്നുമാത്രം 319 പേർ ക്യാമ്പിൽ


കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. കൊയിലാണ്ടി താലൂക്കിലേതുൾപ്പെടെ ആകെ 47 ക്യാമ്പുകളിലായി 550 കുടുംബങ്ങളിലെ 1,811 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊയിലാണ്ടി താലൂക്കിൽ 10 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുൾപ്പെടെ 319 പേരാണുള്ളത്. വടകര താലൂക്കിൽ എട്ട് ക്യാമ്പുകളിലായി 113, കോഴിക്കോട് താലൂക്കിൽ 790 പേര്‍, താമരശ്ശേരി താലൂക്കിൽ 589 പേരാണ് ക്യാമ്പിലുള്ളത്.

Also Read- കുന്ന്യോറമലയിലെ മണ്ണിടിച്ചില്‍; അഞ്ച് വീടുകള്‍ അപകടാവസ്ഥയില്‍, ആളുകളോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ നിര്‍ദേശം, ഗുരുദേവ കോളേജില്‍ ക്യാമ്പ് തുറന്നു

വടകര താലൂക്കില്‍ പെട്ട വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. മഞ്ഞച്ചീലി സ്വദേശി കുളത്തിങ്കൽ മാത്യുവിനെയാണ് കാണാതായത്. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയി. പുഴയുടെ തീരത്തുള്ള നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് 15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. എന്‍ഡിആര്‍എഫ് സംഘം രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ്.

കൈതപ്പൊയില്‍ – ആനോറമ്മല്‍ വള്ളിയാട് റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ 80 മീറ്ററോളം റോഡ് മണ്ണിനടയിലായി. ഇവിടെ നിന്ന് ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുറ്റിയാട് മരുതോങ്കര വില്ലേജില്‍ പശുക്കടവ് ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായി. കടന്തറ പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൃക്കന്തോട്, സെന്റര്‍ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെല്‍ട്ടറിലേക്ക് മാറ്റി.

കക്കയം ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാല്‍ രണ്ട് ഷട്ടറുകളും വിവിധ ഘട്ടങ്ങളിലായി നാലടി വീതം ഉയര്‍ത്തി. കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read– നരക്കോട് പുലപ്രക്കുന്ന് മണ്ണിടിച്ചില്‍ ഭീഷണിയില്‍; സ്ഥലം സന്ദര്‍ശിച്ച് വില്ലേജ് ഓഫീസറും അധികൃതരും, നാല് കുടുംബങ്ങളോട് മാറി താമസിക്കാന്‍ നിര്‍ദേശം

ശക്തമായ മഴയെത്തുടര്‍ന്ന് പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി. തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

മഴ ശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 31) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു