കോഴിക്കോട്‌ വിദ്യാർഥിയെ മയക്കുമരുന്നും മദ്യവും നൽകി പീഡിപ്പിച്ച കേസ്‌; പ്രതിക്ക് 37 വർഷം തടവ്


കോഴിക്കോട്: ഫുട്‌ബോൾ കളിക്കാനെത്തിയ ഹൈസ്കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക്‌ 37 വർഷം തടവ്. കൊല്ലം പരവൂർ തൊടിയിൽ വീട്ടിൽ അൻസാർ എന്ന നാസറി (62) നെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി സി.എസ് അമ്പിളി ‌വിവിധ വകുപ്പുകളിലായി കഠിനതടവിന് ശിക്ഷിച്ചത്.

2022ലാണ് കേസിനാസ്പദമായ സംഭവം. ജനുവരി മുതൽ വിദ്യാർഥിയെ പലതവണയായി കളിസ്ഥലത്തുനിന്ന് പ്രതി താമസിച്ചിരുന്ന വാടകമുറിയിലേക്ക് കൊണ്ടുപോയി സിഗററ്റും മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു വർഷത്തിലേറെയായി ലഹരിവിമുക്ത കേന്ദ്രങ്ങളിൽ ചികിത്സയിലായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയെ വീണ്ടും പ്രതി ബന്ധപ്പെട്ടതോടെ രക്ഷിതാക്കളുടെ പരാതിയിൽ കസബ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ശേഷം കസബ ഇൻസ്പെക്ടർ എൻ. പ്രജീഷ് അന്വേഷിച്ചിരുന്ന കേസ് സംഭവം നടന്ന സ്ഥലത്തെ മെഡിക്കൽ കോളേജ് പോലീസിന് കൈമാറി. തുടര്‍ന്ന്‌ മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ എം.എൽബെന്നി ലാലു, സബ് ഇൻസ്പെക്ടർ വി. മനോജ്കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കിയത്. തടവ് ശിക്ഷയ്ക്ക് പുറമെ 85,000 രൂപ പിഴയും പ്രതി അടയ്ക്കണം. ഈ തുകയിൽ 50,000 രൂപ കുട്ടിക്ക്‌ നൽകാനും കോടതി വിധിച്ചു. പിഴയടയ്ക്കാത്ത പക്ഷം 11 മാസംകൂടി തടവനുഭവിക്കണം.

പ്രോസിക്യൂഷനുവേണ്ടി ആർ.എൻ രഞ്ജിത ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.സി ബിജു, വി.സി സിന്ധു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Description: A case of molesting a student; Accused sentenced to 37 years in prison