താമരശ്ശേരിയില്‍ നിന്ന് കാണാതായ 15 -കാരിക്കായി അന്വേഷണം ഊര്‍ജിതം; മൊബൈല്‍ സിഗ്‌നല്‍ അവസാനമായി കാണിച്ചത് കൂരാച്ചുണ്ട് പഞ്ചായത്തില്‍


കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പതിനഞ്ചുവയസുകാരിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ വീട്ടില്‍ നിന്നും കാണാതായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അവസാനമായി കൂരാച്ചുണ്ട് പഞ്ചായത്തിലാണ് സിഗ്‌നല്‍ കാണിച്ചത്. ഇവിടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാണാതായ ദേവനന്ദ. മകളെ കാണാതായതുമായി ബന്ധപ്പെട്ട് ബിജു താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്. കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി താമരശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ പ്രദീപ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തുന്നുണ്ട്.

ഇന്നലെ കൂരാച്ചുണ്ട് പഞ്ചായത്തിലെ മൊബൈല്‍ ടവര്‍ പരിധിയില്‍ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ അല്‍പ നിമിഷം മാത്രമാണ് സിഗ്‌നല്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ടിലും പരിസര പ്രദേശങ്ങളിലും പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

പെണ്‍കുട്ടി കോഴിക്കോട് ജില്ലയില്‍ തന്നെ ഉള്ളതായാണ് പൊലീസിന്റെ അനുമാനം. വിദ്യാര്‍ത്ഥിനിക്കായി വരും ദിവസങ്ങളിലും പരിശോധന തുടരുമെനും ഉടനെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം എകരൂല്‍ സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയേയും അതേ ദിവസം മുതല്‍ കാണാതായിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്.