പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ടു; കവര്‍ന്നത് 57 പവന്‍ സ്വര്‍ണ്ണവും ഒന്നര ലക്ഷം രൂപയും, പാലക്കാട് നാല് പേര്‍ പിടിയില്‍


പാലക്കാട്: പാലക്കാട് കല്‍മണ്ഡപത്തില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ പിടിയില്‍. പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാര്‍, റോബിന്‍, പ്രദീപ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

കല്‍മണ്ഡപം പ്രതിഭാനഗറില്‍ അന്‍സാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം 57 പവന്റെ സ്വര്‍ണാഭരണവും ഒന്നര ലക്ഷം രൂപയുമാണ് കവര്‍ന്നത്. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം 18,55,000/ രൂപയ്ക്ക് കോയമ്പത്തൂരിലുളള സേട്ടുവിന് വിറ്റതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ രീതിയിലുളള അന്വേഷണത്തിലൂടെയാണ് കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് കസബ ഇന്‍സ്‌പെക്ടര്‍ രാജീവ്.എന്‍.എസ് അറിയിച്ചു.