ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച, ഒപ്പം സി.സി.ടി.വി ക്യാമറയും അനുബന്ധ ഉപകരണങ്ങളും ഇളക്കിയെടുത്ത് കിണറ്റിലിട്ടു; ചീക്കിലോട് സ്വദേശി അര്‍ഷാദ് മാഹി പൊലീസിന്റെ പിടിയില്‍


മാഹി:  ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പ്രതി കോഴിക്കോട് ചീക്കിലോട് സ്വദേശി അര്‍ഷാദിനെ (38) മാഹി പൊലീസ് പിടിയില്‍. ചൂടിക്കൊട്ട മണ്ടോള ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് 600 രൂപയാണ് കവര്‍ച്ച ചെയ്തത്. അതുകൂടാതെ 8000 രൂപയോളം വിലവരുന്ന സി.സി.ടി.വിയും അനുബന്ധ സാധനങ്ങളും ഇളക്കിയെടുത്ത് സമീപത്തെ പൊതുകിണറ്റില്‍ എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിരുന്നു.

നവംബര്‍ 15 ന് രാത്രിയിലാണ് മോഷണം നടത്തിയത്. പ്രതിയെ തിങ്കളാഴ്ച രാവിലെ ആറിന് മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്ന് മാഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പഴയ സാധനങ്ങള്‍ പെറുക്കി വിറ്റ് അതില്‍ നിന്ന് കിട്ടുന്ന പണംകൊണ്ട് സ്ഥിരമായി മദ്യപിക്കുന്നയാളാണ് പ്രതി. ഇയാള്‍ക്കെതിരെ കോഴിക്കോട് പൊലീസ് സ്‌റ്റേഷനില്‍ ഭവന ഭേദനം, മോഷണം ഉള്‍പ്പെടെ പത്ത് കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മാഹി പൊലീസ് പറഞ്ഞു.

സബ് ഇന്‍സ്പെക്ടര്‍ റീന മേരി ഡേവിഡ്, അസി.സബ് ഇന്‍സ്പെക്ടര്‍മാരായ കിഷോര്‍ കുമാര്‍, പി.വി. പ്രസാദ്, എം.സരോഷ്, സതീശന്‍, കോണ്‍സ്റ്റബിള്‍മാരായ ശ്രീജേഷ്, സുഷ്മേഷ്, വിജയകുമാര്‍, നിഷിത്ത്, ഹോം ഗാര്‍ഡുമാരായ പ്രവീണ്‍, അഭിലാഷ്, ത്രിവിന്‍ രാജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് തൊണ്ടിമുതല്‍ സഹിതം പ്രതിയെ പിടികൂടിയത്. പ്രതിയെ മാഹി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.