സ്ഥലത്തർക്കത്തിന്റെ പേരിൽ വ്യാജ പോക്സോ കേസ്; അഞ്ച് വർഷത്തിന് ശേഷം എഴുപതുകാരനായ പേരാമ്പ്ര സ്വദേശിയെ കോടതി വെറുതെ വിട്ടു


പേരാമ്പ്ര: സ്ഥല തർക്കത്തിന്റെ പേരിൽ വ്യാജ പോക്സോ കേസ് നൽകി അറസ്റ്റ് ചെയ്ത എഴുപതുകാരന് അഞ്ചുവർഷത്തിനു ശേഷം മോചനം. പ്രതിയായ പേരാമ്പ്ര സ്വദേശിയെ അഞ്ച് വര്‍ഷത്തിന് ശേഷം കോടതി വെറുതെവിട്ടു. കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്സോ കോടതിയാണ് പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിയായ കൊയ്യൂക്കണ്ടിയില്‍ ബാലനെ വെറുതെ വിട്ടത്.

സ്ഥലം വാങ്ങിയതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിന്റെ പേരില്‍ പൊലീസുകാരനും സുഹൃത്തും ചേര്‍ന്ന് പോക്സോ കേസില്‍ കുടുക്കുകയായിരുന്നു. കേസില്‍ 50 ദിവസത്തോളം വിചാരണ തടവുകാരനായി ബാലന് ജയിലില്‍ കിടക്കേണ്ടിവന്നു. സംഭവവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയടക്കം രൂപീകരിച്ച്‌ പ്രതിഷേധവും നടന്നിരുന്നു.

കേസിനാസ്പദമായ ഈ സംഭവം നടന്നത് 2017ല്‍ ആയിരുന്നു. ഒൻപത് വയസ്സുകാരിയെ പ്രതി 2015 മുതല്‍ 2017 വരെ അഞ്ച് തവണ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പേരാമ്പ്ര പൊലീസാണ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ഇത് വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടന്ന സംഭവമാണിതെന്ന് കോടതിയിലെ തെളിയിച്ചതോടെയാണ് കേസിൽ നിന്ന് വെറുതെ വിട്ടത്. പേരാമ്പ്ര സ്റ്റേഷനില്‍ അന്ന് ജോലി ചെയ്തിരുന്നു പോലീസുകാരന്‍ മനഃപൂർവ്വം കേസില്‍ കുടുക്കുകയായിരുന്നുവെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കേസില്‍ കുടുക്കിയ പൊലീസുകാരന്റേയും പ്രതിയായ ബാലന്റേയും വീടിന് ഇടയിലുള്ള മറ്റൊരു സ്ഥലം ബാലനും കേസിലെ പെണ്‍കുട്ടിയുടെ അച്ഛനും പൊലീസുകാരനും ചേര്‍ന്ന് വാങ്ങാന്‍ താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ ബാലന്‍ സ്ഥലം തന്റെ മകളുടെ ഭര്‍ത്താവിന്റെ പേരില്‍ വാങ്ങിച്ചതിലെ വൈരാഗ്യമാണ് കേസിന് കാരണമായതെന്ന് പ്രതിഭാഗം അഭിഭാഷകരായ അഡ്വ. ടി ഷാജിത്ത്, അഡ്വ. എം അശോകന്‍ എന്നിവര്‍ വാദിച്ചു.

ഈ വാദം കണക്കിലെടുത്താണ് പ്രോസിക്യൂഷന് കുറ്റം തെളിയിക്കാന്‍ കഴിയാതെ പോയെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്സോ ജഡ്ജ് സി ആര്‍ ദിനേശ് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള നിര്‍ണായക വിധി പുറപ്പെടുവിക്കുകയായിരുന്നു.